എസ്ഡിപിഐ വോട്ട് വിവാദം; എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് എ കെ ബാലന്‍

എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല. ഇത്തരം സംഘടനകളിലുള്ളവരെ രാഷ്ട്ര വിരുദ്ധരെന്ന് ചാപ്പകുത്തുന്നത് ശരിയല്ല. അഭിമന്യു പ്രശ്‌നം ഇപ്പോള്‍ ഉന്നയിക്കുന്നത് എസ്ഡിപിഐയുമായി സിപിഎം മുന്നണിയുണ്ടാക്കിയിരിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനാണെന്നും എ കെ ബാലന്‍ പറഞ്ഞു.

 

തിരുവനന്തപുരം: എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല. ഇത്തരം സംഘടനകളിലുള്ളവരെ രാഷ്ട്ര വിരുദ്ധരെന്ന് ചാപ്പകുത്തുന്നത് ശരിയല്ല. അഭിമന്യു പ്രശ്‌നം ഇപ്പോള്‍ ഉന്നയിക്കുന്നത് എസ്ഡിപിഐയുമായി സിപിഎം മുന്നണിയുണ്ടാക്കിയിരിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനാണെന്നും എ കെ ബാലന്‍ പറഞ്ഞു.

എസ്ഡിപിഐയുമായി ഒരു മുന്നണിയും ഉണ്ടാക്കിയിട്ടില്ല. മുന്നണി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ കൃത്യമായി പ്രതിരോധിച്ച് പറയും. മുന്നണിയില്ലാത്തതിനാല്‍ അവരെ പ്രതിരോധിക്കേണ്ട കാര്യമില്ല. കുഞ്ഞാലി കൊലപാതകക്കേസില്‍ പ്രതിയായിരുന്നില്ലേ ആര്യാടന്‍ മുഹമ്മദ്. ആ ആര്യാടന് ഞങ്ങള്‍ വോട്ടു കുത്തിയില്ലേ, അതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുമായി രാഷ്ട്രീയം ഉണ്ടാക്കിയാല്‍ അസ്സലായി രാഷ്ട്രീയം പറയും. ഇപ്പോള്‍ എസ്ഡിപിഐയുമായി ഒരു മുന്നണിയോ അഡ്ജസ്റ്റ്‌മെന്റോ ഇല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

എസ്ഡിപിഐയുമായി ഒരു ധാരണയോ, എഗ്രിമെന്റോ, സംഭാഷണമോ നടത്തിയിട്ടില്ല. ആദ്യം മുതലേ പറഞ്ഞ നിലപാടിലാണ് സിപിഎം ഉറച്ചു നില്‍ക്കുന്നത്. എന്നാല്‍ ഇത്തരം സംഘടനകളിലുള്ള ജനങ്ങളെയെല്ലാം കംപാര്‍ട്ടുമെന്റലൈസ് ചെയ്ത്, അവരെല്ലാം രാജ്യശത്രുക്കളാണ്, ഭരണഘടനയ്ക്ക് എതിരാണ് എന്നൊന്നും സിപിഎം ചാപ്പ കുത്തില്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. അത്തരം സംഘടനകളില്‍ വിശ്വസിക്കുന്നവരെ ശുദ്ധീകരിക്കാനുള്ള വേദി കൂടിയാണ് തെരഞ്ഞെടുപ്പ്. ഇലക്ഷന്റെ ഘട്ടത്തില്‍ ഞങ്ങളുടെ ആശയങ്ങള്‍ എല്ലാ വിഭാഗത്തോടും പറയുന്നതോടൊപ്പം, ഇത്തരം ആശയങ്ങള്‍ തലയ്ക്ക് കേറിയിട്ടുള്ളവരോടും പറയും.
എസ്ഡിപിഐ വോട്ടു വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എ കെ ബാലന്റെ പ്രതികരണം.