സണ്ണി എം കപിക്കാടിനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ നിറഞ്ഞ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ച് അജയ് തറയില്‍

സണ്ണി എം കപിക്കാട് പണം നേടിയെടുക്കാനാണ് വൈക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇറങ്ങിതിരിച്ചതെന്നായിരുന്നു അജയ് തറയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

 

വിവിധ സാമൂഹ്യമണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ നിറഞ്ഞ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അജയ് തറയിലിന്റെ പ്രസ്താവനകള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
വിവിധ സാമൂഹ്യമണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എഴുത്തുകാരന്‍ കെ കെ ബാബുരാജ് അടക്കമുള്ളവര്‍ അജയ് തറയിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

സണ്ണി എം കപിക്കാട് പണം നേടിയെടുക്കാനാണ് വൈക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇറങ്ങിതിരിച്ചതെന്നായിരുന്നു അജയ് തറയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സണ്ണി എം കപിക്കാട് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചയാളാണെന്നും സംവരണ സീറ്റില്‍ എങ്ങനെ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമെന്നും അജയ് തറയില്‍ ചോദിച്ചിരുന്നു. ജോലി കിട്ടുന്നതിനായി സണ്ണി എം കപിക്കാട് ഹിന്ദു മതത്തില്‍ ചേര്‍ന്നെന്നും മറ്റൊരു ഘട്ടത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ കോടാലിക്കൈയായി മാറിയെന്നുമെല്ലാമുള്ള വിദ്വേഷം നിറഞ്ഞ അധിക്ഷേപങ്ങളായിരുന്നു അജയ് തറയില്‍ നടത്തിയത്.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളുമെന്ന കോണ്‍ഗ്രസിന്റെ ഇന്‍ക്ലൂസീവ് പൊളിറ്റിക്സിന്റെ ഭാഗമായാണ് സണ്ണി എം കപിക്കാട്, സി കെ ജാനു എന്നിവരെ സ്ഥാനാര്‍ത്ഥിയാകാന്‍ യുഡിഎഫ് നീക്കങ്ങള്‍ നടത്തിയത് എന്നായിരുന്നു ആദ്യ ഘട്ടങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് സമീപിച്ചതായി ഇരുവരും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഇരുവരും പട്ടികയില്‍ ഉള്‍പ്പെട്ടില്ല. വൈക്കത്ത് കെ ബിനിമോനെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. സമാന രീതിയില്‍ സി കെ ജാനുവിനും സീറ്റ് നല്‍കിയില്ല. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.