എഐ ക്യാമറ: ജൂണ്‍ 5 മുതല്‍ പിഴയീടാക്കും

ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും.
 

എഐ ക്യാമറ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും. വ്യവസായ വകുപ്പിന്റെ അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് നല്‍കിയതോടെയാണ് എഐ ക്യാമറ പിഴ ഈടാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഇതിനായി കൂടുതല്‍ ജീവനക്കാരെ കണ്‍ട്രോള്‍ റൂമുകളില്‍ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടു.

ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ നോട്ടീസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ ഇപ്പോള്‍ ക്യാമറയില്‍ പെടുന്നുണ്ട്.
അതിനാല്‍ പിഴ ഈടാക്കാന്‍ തുടങ്ങിയാല്‍ ദിവസവും രണ്ട് ലക്ഷം പേര്‍ക്കെങ്കിലും പിഴ നോട്ടീസ് അയക്കേണ്ടി വരും. നിലവില്‍ 146 ജീവനക്കാരെയാണ് നോട്ടീസ് അയക്കാന്‍ കെല്‍ട്രോണ്‍ നിയോഗിച്ചിരിക്കുന്നത്.

ഇവര്‍ക്ക് പരമാവധി 25000 നോട്ടീസ് മാത്രമേ ഒരു ദിവസം അയക്കാനാവുകയുള്ളൂ. അതിനാല്‍ 500 ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കാന്‍ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. കൂടുതല്‍ ജീവനക്കാര്‍ എത്തുന്നതോടെ ചിലവും കൂടും.