കേരളത്തിലെ കോളേജുകളിൽ ഇനി എ.ഐയും ഡേറ്റാ സയൻസും; 520 പുതിയ കോഴ്‌സുകൾക്ക് അനുമതി
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടെ രണ്ട് പുതിയ പ്രോഗ്രാമുകൾ വീതം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിർമിതബുദ്ധി അടക്കമുള്ള ആധുനിക വിഷയങ്ങളിൽ ഊന്നൽ നൽകി 520 ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളാണ് പുതുതായി ആരംഭിക്കുന്നത്.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടെ രണ്ട് പുതിയ പ്രോഗ്രാമുകൾ വീതം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിർമിതബുദ്ധി അടക്കമുള്ള ആധുനിക വിഷയങ്ങളിൽ ഊന്നൽ നൽകി 520 ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളാണ് പുതുതായി ആരംഭിക്കുന്നത്.
69 സർക്കാർ കോളേജുകളിലും 191 എയ്ഡഡ് കോളേജുകളിലും പുതിയ കോഴ്‌സുകൾ വരും. എ.ഐ, മെഷീൻ ലേണിങ്, സൈക്കോളജി, കംപ്യൂട്ടർ സയൻസ്, ലോജിസ്റ്റിക്സ്, ഫിൻടെക്, ഡേറ്റാ സയൻസ് തുടങ്ങിയവയാണ് പുതുതലമുറ വിഷയങ്ങൾ. സർവകലാശാല പരിശോധന പൂർത്തിയാക്കിയ 35 കോളേജുകളിലായി 60 കോഴ്‌സുകൾ അടുത്ത അധ്യയനവർഷം തന്നെ ആരംഭിക്കും. ബാക്കിയുള്ളവ സർവകലാശാല അനുമതിയോടെ തുടങ്ങാം.
പുതിയ കോഴ്‌സുകളിൽ ആദ്യ അഞ്ചുവർഷം സ്ഥിരനിയമനം ഉണ്ടാവില്ല. നാലുവർഷ ബിരുദ രീതിയിലേക്ക് മാറിയതോടെ വിദ്യാർഥികൾക്ക് കൂടുതൽ മേജർ-മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ഈ തീരുമാനം സഹായകമാകും. നിലവിലുള്ള പരമ്പരാഗത കോഴ്‌സുകളെ തൊഴിലധിഷ്ഠിതവും ആകർഷകവുമാക്കാൻ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാമുകളായി മാറ്റാനും സർവകലാശാലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.