തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിൻറെ മൃതദേഹം പരിശോധനയ്ക്ക്, പൊലീസിന്റെ അന്വേഷണം ശക്തമാകുന്നു
തൃശ്ശൂർ : വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശിപാർശ. മരിച്ച മുഹ്സിനയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അശാസ്ത്രീയമായി അക്യുപങ്ചർ ചികിത്സ നൽകിയ യുവതിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുകയാണ്.
ജനുവരിയിലാണ് മുഹ്സിനയുടെ പ്രസവം നടന്നത്. പ്രസവം കഴിഞ്ഞ് ആറ് ദിവസത്തിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല, പ്രസവശേഷം പരിചരണമില്ലായ്മയാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. മുഹ്സിനയുടെ മുതുകിലെ വ്രണം പുഴുവരിച്ച നിലയിൽ ആയിരുന്നുവെന്നാണ് കണ്ടെത്തൽ. ശരീരത്തിൽ ആകമാനം വ്രണത്തിന് സമാനമായ പാടുകൾ ഉണ്ട്. അക്യുപങ്ചർ ചികിത്സയുടെ ഭാഗമാണിതെന്നാണ് നിഗമനം.മുഹസിനയുടെ ഭർത്താവ് ഇബ്രാഹീം പൊലീസ് നിരീക്ഷണത്തിലാണ്.
ഏഴാമത്തെ പ്രസവത്തിന് പിന്നാലെയാണ് തൃശൂർ ചാവക്കാട് സ്വദേശി മുഹ്സിന മരിച്ചത്. ഇവരുടെ ആരോഗ്യനില മോശമായിട്ടും ഭർത്താവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി. രണ്ടു ദിവസങ്ങൾക്കു മുൻപ് വീട്ടിലെത്തിയ മുഹ്സിനയുടെ മാതാപിതാക്കൾ ആണ് അവശനിലയിൽ ആയ മകളെ ആശുപത്രിയിൽ എത്തിക്കുന്നത്.