നടിയെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസും യുഡിഎഫും അതിജീവിതയ്ക്ക് ഒപ്പം ; സണ്ണി ജോസഫ്

സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്ത് മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

 

ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട്.

നടിയെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസും യുഡിഎഫും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഈ കേസില്‍ ഗൂഢാലോചനാ ഭാഗം തെളിയിക്കാന്‍ കഴിയാത്തത് പ്രോസിക്യൂഷന്റെയും അന്വേഷണ ഏജന്‍സിയുടെയും പരാജയമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്ത് മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട്. ഇക്കാര്യം കഴിഞ്ഞ ദിവസം കോടതി വിധി വന്നപ്പോള്‍ തന്നെ താനും പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടതാണ്. എന്നാലതിന് വ്യത്യസ്തമായി യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞുവെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്ത അദ്ദേഹം തന്നെ തിരുത്തുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു നിലപാട് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെതും അല്ലെന്ന് താന്‍ വ്യക്തമാക്കിയതാണ്. ഈ വിഷയത്തില്‍ സിപിഐഎം നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ വിലപ്പോകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.