തിരുമ്മുചികിത്സയുടെ മറവിൽ കിടപ്പുരോഗിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 10വർഷം കഠിനതടവും പിഴയും
ഇടുക്കി: മുട്ടത്ത് തിരുമ്മുചികിത്സയുടെ മറവിൽ കിടപ്പുരോഗിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവിന് 10 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. കോതമംഗലം കവളങ്ങാട് കല്ലിങ്കൽ ഷിബു ആന്റണി(42)യെയാണ് തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജി ലൈജമോൾ ഷെരീഫ് ശിക്ഷിച്ചത്.
2013-ലാണ് കേസിനാസ്പദമായ സംഭവം. ശാന്തമ്പാറ സ്വദേശിനിയായ അതിജീവിത അരയ്ക്ക് താഴേക്ക് സ്വാധീനമില്ലാത്തയാളാണ്. നിർധന കുടുംബാംഗമായ ഇവരെ തിരുമ്മുചികിത്സയിലൂടെ സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ അടുത്തുകൂടിയത്.
ഇയാൾ ഉപദ്രവിക്കുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. പെൺകുട്ടി ഗർഭിണിയായപ്പോൾ വിവാഹംകഴിച്ച് സംരക്ഷിച്ചുകൊള്ളാമെന്ന് വീട്ടുകാരെയും യുവതിയെയും വിശ്വസിപ്പിച്ചു. തുടർന്ന് യുവതിയെ പ്രസവത്തിന് ആശുപത്രിയിലും എത്തിച്ചു. പണവുമായി എത്താമെന്ന് പറഞ്ഞ് കടന്നു.
ഒളിവിൽ കഴിഞ്ഞ ഇയാൾ ഇടയ്ക്ക് 2014 ഫെബ്രുവരി മൂന്നിന് അമ്മയെ കാണാനെത്തിയപ്പോഴാണ് അറസ്റ്റിലായത്. അതിജീവിതയുടെയും സാമൂഹ്യപ്രവർത്തകയായ അങ്കണവാടി ജീവനക്കാരിയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്.