കട്ടപ്പനയിൽ മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി കസ്റ്റഡിയിൽ

കട്ടപ്പനയിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും ഒപ്പം ജോലി ചെയ്തിരുന്ന വ്യക്തിയുമായ തമിഴ്നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

ഇടുക്കി: കട്ടപ്പനയിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും ഒപ്പം ജോലി ചെയ്തിരുന്ന വ്യക്തിയുമായ തമിഴ്നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്നവരാണ് പ്രശാന്തനും രമേഷ് പാണ്ഡ്യനും. ഞായറാഴ്ച രാത്രിയിൽ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും, ഇത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെ ഒരു കടയുടെ സമീപം പ്രശാന്തനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചതാണെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ രമേഷ് പാണ്ഡ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.