അട്ടപ്പാടിയില്‍ യുവാവിനെ വിവസ്ത്രനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസ്  : പ്രതികള്‍ക്ക് ജാമ്യം

അട്ടപ്പാടിയില്‍ യുവാവിനെ വിവസ്ത്രനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളായ റെജിന്‍ മാത്യു, വിഷ്ണു എന്നിവര്‍ക്കാണ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

 

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ വിവസ്ത്രനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളായ റെജിന്‍ മാത്യു, വിഷ്ണു എന്നിവര്‍ക്കാണ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികള്‍ മര്‍ദ്ദനമേറ്റ സിജുവിനെയോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ, ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, കോടതി തങ്ങളുടെ ഭാഗം കേട്ടില്ലെന്നും നിയമ നടപടി തുടരുമെന്നും മര്‍ദനമേറ്റ സിജുവിന്റെ അച്ഛന്‍ വേണു പ്രതികരിച്ചു. പ്രതികളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് സിജുവിന്റെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു. ചികിത്സയിലുള്ള സിജുവിന് പകരം പിതാവ് വേണുവാണ് കോടതിയില്‍ ഹാജരായത്. മകന്റെ മദ്യപാനം നിര്‍ത്തി സാമൂഹികജീവിയാക്കി മാറ്റണമെന്ന് കോടതി പിതാവിനോട് നിര്‍ദ്ദേശിച്ചു.

പ്രതികള്‍ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് ശരിയായില്ലെന്നും മദ്യപിച്ച് ഒരാള്‍ സ്വബോധത്തിലല്ലാതെ എന്തെങ്കിലും ചെയ്താല്‍ അര്‍ധനഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിക്കലല്ല ശിക്ഷയെന്നും കോടതി ചൂണ്ടിക്കാട്ടി. മേയ് 24 നായിരുന്നു പ്രതികളായ ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേര്‍ന്ന് ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചത്. പരുക്കേറ്റ സിജു ഇപ്പോഴും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.