കാഞ്ഞങ്ങാട് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൂത്തുപറമ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

 


കണ്ണൂർ : കാഞ്ഞങ്ങാട് പടന്നക്കാട് പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി സലീമുമായി അന്വേഷണ സംഘം കൂത്തുപറമ്പിൽ തെളിവെടുപ്പ് നടത്തി. പീഡന ശേഷം പ്രതി കുട്ടിയുടെ സ്വർണ്ണക്കമ്മൽ വിറ്റ കൂത്തുപറമ്പിലെ ജ്വല്ലറിയിലാണ് സലീമിനെ വ്യാഴാഴ്ച്ച രാവിലെ തെളിവെടുപ്പിന് എത്തിച്ചത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം പ്രതി കൂത്തുപറമ്പിലെ സഹോദരിയുടെ വീട്ടിൽ എത്തിയതായും സഹോദരിയ്ക്കൊപ്പം ജ്വല്ലറിയിലെത്തി സ്വർണ്ണം വിറ്റതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

തുടർന്നാണ് വ്യാഴാഴ്ച രാവിലെ പ്രതിയെ കൂത്തുപറമ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. റിമാന്റിലായിരുന്ന പ്രതിയെ ബുധനാഴ്ചയാണ് ഹോസ്ദുർഗ് ജൂഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി തുടർനടപടികൾക്കായി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയുടെ രക്തസാമ്പിളുകളും അന്വേഷണസംഘം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മെയ്‌ 15ന് പുലർച്ചെ വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന പത്തുവയസുകാരിയെ പ്രതി തട്ടിക്കൊണ്ടു പോയി പീഡനത്തിരയാകുകയായിരുന്നു. പിന്നീട് നിരവധി സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ സലീമിനെ ആന്ധ്രാപ്രദേശിലെ അഡോണിയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.