വിമാനത്താവളത്തില്‍നിന്നുള്ള മടക്കയാത്രയില്‍ അപകടം; കൊണ്ടോട്ടിയിലെ വാഹനാപകടത്തില്‍ മരണം നാലായി

ഷിയാസിന്റെ വിവാഹം ഏപ്രില്‍ 18ന് നടക്കാനിരിക്കെയാണ് വിയോഗം.

 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങുമ്പോള്‍ ആണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

കൊണ്ടോട്ടി മൊറയൂരിലുണ്ടായ വാഹനാപകടത്തില്‍ മരണം നാലായി. മൊറയൂര്‍ വാലഞ്ചേരിയില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി പുല്ലാര സ്വദേശി പാറോക്കോടന്‍ ഇബ്രാഹിം(45) ആണ് ഇന്ന് രാവിലെ മരിച്ചത്. ഇബ്രാഹിമിന്റെ മകന്‍ ബാസിതിനെ സൗദിയിലേക്ക് യാത്രയാക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങുമ്പോള്‍ ആണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

അപകടത്തില്‍ ഇബ്രാഹിമിന്റെ മകള്‍ ബാസില(19), പാലക്കാട് കല്‍പാത്തി ശങ്കുവരത്തോട് ഹൈദരാലിയുടെ ഭാര്യ സക്കീന(42), മണ്ണാര്‍ക്കാട് മുക്കണ്ണം ചീരത്തടയന്‍ സിദ്ദീഖിന്റെയും സുലൈഖയുടെയും മകന്‍ ഷിയാസ്(24) എന്നിവരും മരിച്ചു. ബാസിതിന്റെ സഹോദരിയാണ് മരിച്ച ബാസില. ബാസിതിന്റെ ഭാര്യ അഫ്രീനയുടെ മാതാവാണ് മരിച്ച സക്കീന. ബാസിതിന്റെ സുഹൃത്തായിരുന്ന ഷിയാസാണ് വാഹനം ഓടിച്ചിരുന്നത്. ഷിയാസിന്റെ വിവാഹം ഏപ്രില്‍ 18ന് നടക്കാനിരിക്കെയാണ് വിയോഗം.

ബാസിത് സൗദിയിലേക്ക് മടങ്ങുന്ന ദിവസം മൂന്നു കാറുകളിലായി കോഴിക്കോട് വിമാനത്താവളത്തിലേക്ക് രാവിലെ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു ബന്ധുക്കള്‍. ബാസിതിനെ യാത്രയാക്കി മടങ്ങവെ കാര്‍ മൊറയൂര്‍ വാലഞ്ചേരിയില്‍വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബാസിതിന്റെ ഭാര്യയും ചികിത്സയിലാണ്. അതേസമയം അപകടവിവരമറിഞ്ഞ് ബാസിത് യാത്ര ഉപേക്ഷിച്ച് വിമാനത്താവളത്തില്‍നിന്നും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് മടങ്ങിയിരുന്നു. അപകടത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.