യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍വിട്ടു

വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കേണ്ടതുണ്ടെന്നും സൈബര്‍ അധിക്ഷേപം തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും യു പ്രതിഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

സ്ത്രീത്വത്തെ അപമാനിക്കല്‍, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കായംകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭ എം എല്‍ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. പ്രതിഭയുടെയടക്കം പരാതിയില്‍ കേസെടുത്ത കായംകുളം പൊലീസാണ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കല്‍, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐ ടി നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ഒരു സ്ത്രീക്ക് നേരെയും അധിക്ഷേപ പരാമര്‍ശം നടത്തുന്നത് ഭൂഷണമല്ലെന്നും ആ ഒരു സന്ദേശം പൊതുസമൂഹത്തിന് വരണമെന്നും പറഞ്ഞുകൊണ്ടാണ് അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഭ പരാതി നല്‍കിയത്. വ്യാപകമായി സൈബര്‍ ആക്രമണം നേരിടുകയാണെന്നും സൈബര്‍ ഇടത്തില്‍ വ്യക്തിഹത്യ നേരിടുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കേണ്ടതുണ്ടെന്നും സൈബര്‍ അധിക്ഷേപം തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും യു പ്രതിഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.