ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടു പേർ അറസ്റ്റിൽ

 

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മദ്രസ അധ്യാപകനായിരുന്ന പെരുമ്പാവൂർ നെടുംതോട് താമസിക്കുന്ന തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടിൽ അബ്ദുൽ സലാം (52), ഓട്ടോ ഡ്രൈവർ ഈസ്റ്റ് കടുങ്ങല്ലൂർ കാട്ടിലെ പറമ്പിൽ വീട്ടിൽ രഞ്ജിത് (28) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

2019ലായിരുന്നു കേസിനാസ്പദമായ സംഭവം. വിവരം കുട്ടി സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, അബ്ദുൾ റൗഫ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എ.എ. അൻസാർ തുടങ്ങിയവരാണ് പൊലീസ് ടീമിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.