കാട്ടുപോത്ത് കുറുകെ ചാടി വാഹനാപകടം; കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം-തെൻകാശി അന്തർസംസ്ഥാന പാതയില്‍ കാട്ടുപോത്ത് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തില്‍ കുട്ടികളടക്കം അഞ്ചുപേർക്ക് പരുക്കേറ്റു

 

പെട്ടെന്ന് മുന്നിലേക്ക് ചാടിയ കാട്ടുപോത്തിനെ കണ്ട് വാഹനം വെട്ടിച്ചതാണ് അപകടകാരണം

തിരുവനന്തപുരം: തിരുവനന്തപുരം-തെൻകാശി അന്തർസംസ്ഥാന പാതയില്‍ കാട്ടുപോത്ത് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തില്‍ കുട്ടികളടക്കം അഞ്ചുപേർക്ക് പരുക്കേറ്റു.കൊല്ലം അരിപ്പയില്‍ കാറിന് കുറുകെ കാട്ടുപോത്ത് ചാടിയതോടെ നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച്‌ നില്‍ക്കുകയായിരുന്നു.

കല്ലുവെട്ടാംകുഴി സ്വദേശികളായ ഷെരീഫ്, ഭാര്യ ഹസീന, മക്കളായ മുഹമ്മദ് ഷാഹിൻ (12), മുഹമ്മദ് ഷെഹീൻ (15), ഭാര്യമാതാവ് നജ്മ എന്നിവർക്കാണ് പരുക്കേറ്റത്. പെട്ടെന്ന് മുന്നിലേക്ക് ചാടിയ കാട്ടുപോത്തിനെ കണ്ട് വാഹനം വെട്ടിച്ചതാണ് അപകടകാരണം.

അപകടം നടന്ന ഉടൻതന്നെ ഇവരെ കുളത്തുപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരുക്കേറ്റവരില്‍ ഹസീനയുടെ കൈക്ക് ഗുരുതരമായ ഒടിവ് സംഭവിച്ചതിനാല്‍ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.