കാട്ടാനകളെ അകറ്റാന്‍ വനാതിര്‍ത്തികളില്‍ പ്രത്യേക തരം തേനീച്ചയെ വളര്‍ത്തും ; കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വന്യജീവി പ്രശ്‌നത്തില്‍ കൂടുതല്‍ പരിഹാര നടപടികള്‍ തീരുമാനിച്ചത്.
 

കാട്ടാനകളെ അകറ്റാന്‍ വനാതിര്‍ത്തികളില്‍ പ്രത്യേക തരം തേനീച്ചയെ വളര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരടികള്‍ ഇല്ലാത്ത മേഖലകളിലാകും തേനീച്ചകളെ വളര്‍ത്തുക. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വന്യജീവി പ്രശ്‌നത്തില്‍ കൂടുതല്‍ പരിഹാര നടപടികള്‍ തീരുമാനിച്ചത്. കാട്ടാന ശല്യം കുറയ്ക്കാന്‍ തേനീച്ചകളെ വളര്‍ത്തുന്ന പദ്ധതിയാണ് തീരുമാനങ്ങളില്‍ പ്രധാനം.
ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് സര്‍ക്കിള്‍, ഡിവിഷന്‍ തലത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. വയനാട് മേഖലയിലെ തോട്ടങ്ങളില്‍ അടിക്കാടുകള്‍ നീക്കം ചെയ്യുന്നുണ്ട്. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കാന്‍ കുളങ്ങളും വാട്ടര്‍ടാങ്കുകളും നിര്‍മ്മിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 64 പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉള്‍പ്പടെ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് തീരുമാനമായെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതിയും യോഗം വിലയിരുത്തി.