'ഭര്‍തൃമതികള്‍ക്ക് മാത്രമുണ്ടാകുന്ന വൈകൃത രോഗം'; അതിജീവിതമാരെ വീണ്ടും അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്

 

'എന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്, രാഷ്ട്രീയപരമല്ല, അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാത്ത നാടായി മാറിയോ കേരളം' എന്നായിരുന്നു ബിന്ദു ബിനുവിന്റെ പ്രതികരണം.

 

രാഹുലിനെതിരെ ആദ്യത്തെ അതിജീവിത പരാതിയുമായി എത്തിയപ്പോഴും ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം എന്ന വിവാദ പരാമര്‍ശവുമായി മഹിള കോണ്‍ഗ്രസ് നേതാവ് മുന്നോട്ട് വന്നിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ പരാതി നല്‍കിയ അതിജീവിതമാരെ വീണ്ടും അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു ബിനു. 'ഭര്‍തൃമതികള്‍ക്ക് മാത്രമുണ്ടാകുന്ന വൈകൃത രോഗം' എന്നാണ് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായി രാഹുലിനെ എസ്ഐടി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മഹിള കോണ്‍ഗ്രസ് നേതാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടുകൊണ്ട് എംഎല്‍എയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നത്. രാഹുലിനെതിരെ ആദ്യത്തെ അതിജീവിത പരാതിയുമായി എത്തിയപ്പോഴും ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം എന്ന വിവാദ പരാമര്‍ശവുമായി മഹിള കോണ്‍ഗ്രസ് നേതാവ് മുന്നോട്ട് വന്നിരുന്നു.

പത്തനംത്തിട്ട കോണ്‍ഗ്രസിലെ രാഹുല്‍ അനുഭാവികള്‍ ഇതാദ്യമായല്ല അതിജീവിതകളെ കടന്നാക്രമിക്കുന്നത്. ഇതിന് മുന്‍പും അതിജീവിതകള്‍ക്കെതിരെ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ നേരത്തേയുള്ള പോസ്റ്റിന് നേരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍ പറഞ്ഞ കാര്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നയിരുന്നു മഹിള കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. 'എന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്, രാഷ്ട്രീയപരമല്ല, അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാത്ത നാടായി മാറിയോ കേരളം' എന്നായിരുന്നു ബിന്ദു ബിനുവിന്റെ പ്രതികരണം.