മുന്നാമനായി ഇ.പി. ഇനി പുതിയ റോളിലേക്ക് മാറും
കണ്ണൂർ: ഇടതുമുന്നണി കണ്‍വീനറായി ഇ പി ജയരാജനെ തെരഞ്ഞെടുത്തതോടെ കണ്ണൂരിൽ ഇടതുമുന്നണിയെ നയിക്കുന്ന മൂന്നാമത്തെ നേതാവായി കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജൻ മാറി. 1970 ൽ അഴീക്കോടൻ രാഘവനും 1986 കാലഘട്ടത്തിൽ പി.വി കുഞ്ഞിക്കണ്ണനും ഇടതുമുന്നണിയെ നയിച്ചവരാണ്.
അഴീക്കോടൻ തൃശൂരിൽ വെച്ചു കൊല്ലപ്പെടുകയും പി.വി കുഞ്ഞികണ്ണൻ എം.വി ആറിനോടൊപ്പം പുറത്താക്കപ്പെടുകയും ചെയ്തു മുന്നണി കൺവീനർ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയൻ , പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പം സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാന റോൾ കൂടി ഇനി കൈകാര്യം ചെയ്യാൻ പോവുകയാണ് ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഇപിയെ കൺവീനർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്.
എ വിജയരാഘവന്‍ സിപിഎം പിബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സമയ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇ.പി.ജയരാജനെ തെരഞ്ഞെടുത്തത്.നേരത്തെ ഇ.പി.ജയരാജന്റേയും എ.കെ.ബാലന്റേയും പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു. നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിക്കും.അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയിലൂടെയാണ് ഇപി ജയരാജന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്.യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.1997ലാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുന്നത്.
97ല്‍ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011ലും 2016ലും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.2016ല്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.