കേരളത്തിലെ കോൺഗ്രസ്  ആണും പെണ്ണും കെട്ടവരുടെ പാർട്ടി : എം.എം മണി

കേരളത്തിലെ കോൺഗ്രസ്  ആണും പെണ്ണും കെട്ടവരുടെ പാർട്ടിയാണെന്ന് എം.എം മണി എം.എൽ.എ. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മണിക്കൂറുകളോളം ചോദ്യം ചെയ്ത് പീഡിപ്പിച്ചിട്ടും
 

തളിപ്പറമ്പ:  കേരളത്തിലെ കോൺഗ്രസ്  ആണും പെണ്ണും കെട്ടവരുടെ പാർട്ടിയാണെന്ന് എം.എം മണി എം.എൽ.എ. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മണിക്കൂറുകളോളം ചോദ്യം ചെയ്ത് പീഡിപ്പിച്ചിട്ടും പ്രതികരിക്കാനുള്ള ആണത്തം കേരളത്തിലെ കോൺഗ്രസുകാർ കാണിച്ചില്ലെന്നും എം.എം. മണി പറഞ്ഞു. ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പിവികെ കടമ്പേരിയുടെ എട്ടാമത് ചരമ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സ്വർണ്ണക്കടത്ത് കേസ് സി.ബി.ഐയെകൊണ്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ആവശ്യം. സതീശന് സ്വബോധമില്ല. ഡൽഹിയിൽ 50 മണിക്കൂറിലേറെയാണ് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തത്. ഒരു തരത്തിൽ പീഡനം തന്നെയാണത്. അതിനെതിരെ പ്രതികരിക്കാൻ ആണത്തം കാണിക്കാത്ത, ആണും പെണ്ണും കെട്ടവരുടെ പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്. 

ഹിന്ദു വർഗീയ വാദം ഉയർത്തി മോദി നടക്കുന്ന ഭരണത്തിൽ രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അതിനെതിരെ ഒരു ബദൽ ശക്തിയും സാമൂഹ്യ ബോധവും ഉയർന്നു വരണമെന്നും അതിനായി ബാല സംഘം മുതൽ എല്ലാ പ്രവർത്തനവും സംഘടിപ്പിക്കണമെന്നും എം.എം മണി പറഞ്ഞു.

 

 പി.വി.കെ കടമ്പേരി സ്‌മാരക പുരസ്‌കാരം  കാസർകോട്ടെ യുവഎഴുത്തുകാരി സിനോഷക്ക്‌ എം.എം മണി കൈമാറി. ചിത്രൻ കുഞ്ഞിമംഗലം രൂപകൽപന ചെയ്‌ത ഫലകവും 10,000 രൂപയുമാണ്‌ പുരസ്‌കാരം.    ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ മികച്ച ബാലവേദി അവാർഡും,

 കെ.സന്തോഷ് സമ്മാന വിതരണവും നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ശില്ല കോടേം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സരോജ് ചങ്ങാടത്ത്, ടി.കെ നാരായണദാസ്, കെ.പി പ്രയാഗ്, രസിൽ രാജ്, അഴീക്കോടൻ ചാന്ദൻ ,ഡോ. കെ.എം പ്രസീദ് , സി.അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്
അലോഷിയുടെ ഗാനമേളയും അരങ്ങേറി.