കണ്ണൂരിൽ വിദ്യാർത്ഥിയുടെ  കൈമുറിച്ചു മാറ്റിയ സംഭവം : ഡി. എം. ഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

 

കണ്ണൂർ: കണ്ണൂരിൽ ഫുട്ബോൾ കളിക്കിടെ വീണ് എല്ലു പൊട്ടി ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ഡിസംബർ 23 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തലശേരി ചേറ്റംകുന്ന് സ്വദേശി സുൽത്താനാണ് ഒരു കൈ നഷ്ടമായത്. സുൽത്താനെ ആദ്യം ചികിത്സിച്ച തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ച കാരണമാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്നാണ് ബന്ധുക്കളുടെ പരാതി.