ശബരിമല സോപാനത്ത് ഭക്തരെ പിടിച്ചു തള്ളിയ സംഭവം: ജീവനക്കാരനെ ന്യായീകരിച്ച് ദേവസ്വം ബോർഡ് പ്രസിഡണ്ട്

മകരവിളക്ക് ദിനത്തിൽ ശബരിമല സോപാനത്ത് ദേവസ്വം ബോർഡ് ജീവനക്കാരൻ ഭക്തരെ പിടിച്ചു തള്ളിയ സംഭവത്തിൽ ജീവനക്കാരനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട്
 
 

തിരുവല്ല : മകരവിളക്ക് ദിനത്തിൽ ശബരിമല സോപാനത്ത് ദേവസ്വം ബോർഡ് ജീവനക്കാരൻ ഭക്തരെ പിടിച്ചു തള്ളിയ സംഭവത്തിൽ ജീവനക്കാരനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് . പോലീസ് നിർദ്ദേശപ്രകാരം ഭക്തരെ വേഗത്തിൽ കടത്തിവിടുക മാത്രമാണ് ജീവനക്കാരൻ ചെയ്തതെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്ത ഗോപൻ തിരുവല്ലയിൽ പറഞ്ഞു. 

ഭക്തരെ പിടിച്ചു തള്ളേണ്ട ഒരു സാഹചര്യവും ശബരിമലയിൽ ആർക്കും ഇല്ല. കാണുന്നവർക്ക് അത് ഭക്തരെ പിടിച്ച് തള്ളിയതാണെന്ന് തോന്നിയിട്ടുണ്ടാകാം. വീഡിയോ ദൃശ്യങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടതെന്നും പ്രസിഡണ്ട് പറഞ്ഞു. 

ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ആരോപണ വിധേയനായ അരുൺ കുമാറിനോട് ബോർഡ്‌ വിശദീകരണം തേടിയിട്ടുണ്ട്.  ശബരിമലയിലെ ജോലിയിൽ നിന്ന്  ജീവനക്കാരനെ അന്ന് തന്നെ ഒഴിവാക്കിയിരുന്നു. ഹൈക്കോടതി തീരുമാനത്തിന് അനുസരിച്ച് തുടർ നടപടി ഉണ്ടാകുമെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു.