അവധി പ്രഖ്യാപിക്കാന്‍ വൈകി; എറണാകുളം ജില്ലാ കളക്ടര്‍ക്ക് എതിരെ ബാലാവകാശ കമ്മിഷന് പരാതി

രാത്രി കനത്ത മഴ തുടര്‍ന്ന സാഹചര്യത്തിലും എറണാകുളം ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ല
 
അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിലെ ആശയക്കുഴപ്പം പകുതി കുട്ടികള്‍ക്ക് അധ്യായനം നഷ്ടമാക്കിയെന്നും പരാതിയില്‍ പറയുന്നു.

കനത്തമഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ സംസ്ഥാന ബലാവകാശ കമ്മീഷന് പരാതി ലഭിച്ചു. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിലെ ആശയക്കുഴപ്പം പകുതി കുട്ടികള്‍ക്ക് അധ്യായനം നഷ്ടമാക്കിയെന്നും പരാതിയില്‍ പറയുന്നു. ബൈജു നോയല്‍ എന്ന രക്ഷിതാവാണ് പരാതി നല്‍കിയത്.
രാത്രി കനത്ത മഴ തുടര്‍ന്ന സാഹചര്യത്തിലും എറണാകുളം ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ല. ഇന്ന രാവിലെ 8.25ഓടെയാണ് അവധി പ്രഖ്യാപിച്ചത്. ഇതിനോടകം ജില്ലയിലെ ഒട്ടുമിക്ക സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ മടക്കി അയക്കേണ്ടതില്ലെന്നും കളക്ടര്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്‍ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എറണാകുളത്ത് അവധി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു. സാഹചര്യങ്ങള്‍ പരിശോധിച്ച് സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.