കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ രണ്ടാം പ്രതി ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ തളളി

 

തലശേരി:കണ്ണൂർ നഗരം കേന്ദ്രീകരിച്ചു നടന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പു കേസിലെ മുഖ്യപ്രതികളിലൊരാളുടെ ജാമ്യാപേക്ഷ കോടതി തള്ളി. അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തലശേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്. തന്നെ പൊലിസ് അറസ്റ്റു ചെയ്തു പീഡിപിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി ആന്റണി നൽകിയ മുൻകൂർ ജാമ്യ ഹരജിയാണ് തലശേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്. ഒളിവിൽ കഴിയവെയാണ് ആന്റണി സണ്ണി മുൻകൂർ ജാമ്യ ഹരജി നൽകിയത്.

നിക്ഷേപകരുടെ പണം വഴി മാറ്റി വിട്ടു തട്ടിപ്പു നടത്തി പ്രതികൾ സമാന്തര സാമ്പത്തിക സാമ്രാജ്യം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് പബ്ളിക് പ്രൊസിക്യൂട്ടർ കെ അജിത് കുമാർ വാദിച്ചു. പ്രധാന പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അതു കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒളിവിൽ കഴിയവെ മുൻകൂർ ജാമ്യ ഹരജി നൽകിയ ആന്റണി ക്കായി പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ അർബൻ നിധി ക്ക് സമാന്തരമായി തുടങ്ങിയ എനി ടൈം മണിയിൽ നിന്നും ആന്റണി 17 കോടി രൂപ വകമാറ്റിയതാണ് കമ്പിനി പൊളിയാൻ കാരണമെന്ന് ഡയറക്ടർമാരായ ഷൗക്കത്തലിയും ഗഫൂറും പൊലിസിന് മൊഴി നൽകിയിരുന്നു.