കണ്ണൂര്‍ നഗരത്തിലെ  ഇടറോഡുകള്‍ തകര്‍ന്നു: നടുവൊടിഞ്ഞ് യാത്രക്കാര്‍ 

 

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന ഇടറോഡുകള്‍ തകര്‍ന്നതു കാരണം യാത്രക്കാര്‍ ദുരിതത്തിലായി. കനത്തമഴയില്‍ കുണ്ടുംകുഴിയുമായ റോഡിലൂടെയുളള സഞ്ചാരം അവതാളത്തിലായതാണ് ഇരുചക്രവാഹനങ്ങളില്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്നവരുടെ യാത്ര ദുരിതമാക്കിയത്. തകര്‍ന്നു തരിപ്പണമായ ചില റോഡുകളിലൂടെ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നില്ല. 

യോഗശാല റോഡ് ഓലച്ചേരി കാവിലേക്കുള്ള റോഡിന്റെ സ്ഥിതി കഴിഞ്ഞ കുറെക്കാലമായി പരിതാപകരമാണ്.കഴിഞ്ഞ വേനലില്‍ ഈ റോഡിന്റെ അറ്റക്കുറ്റപ്പണി നടക്കാത്തതു കാരണം ഇപ്പോള്‍ യാത്രചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്.
 ഓലച്ചേരികാവ് -കോട്ടമ്മാര്‍ മസ്ജിദ്,തളാപ്പ് സുന്ദരേശ്വരക്ഷേത്രം റോഡാണിത്. ഇതിലൂടെ നിത്യവും നൂറുകണക്കിന് യാത്രക്കാരാണ് സഞ്ചരിക്കുന്നത്. കാല്‍നട യാത്രപോലും അസാധ്യമായ വിധത്തിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. 

നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് റോഡിന്റെ ദു:സ്ഥിതിക്ക് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.കണ്ണൂര്‍ കോര്‍പറേഷിനിലെ മിക്കറോഡുകളുടെയും അവസ്ഥ ഇതുതന്നെയാണ്. ഇടറോഡുകള്‍ പൂര്‍ണമായും തകര്‍ന്നതു കാരണം മഴ കനത്തതോടെ പലയിടങ്ങളിലും യാത്ര തന്നെ അസാധ്യമായിരിക്കുകയാണ്.റോഡിന്റെ ദു:സ്ഥിതി കണക്കിലെടുത്ത് എത്രയും വേഗം മഴമാറിയാല്‍ ഉടന്‍ അറ്റക്കുറ്റപണി നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.