ബ്രൂവറി കേസ്: ജയരാജനും സുനിൽകുമാറിനും സമൻസ്
തിരുവനന്തപുരം : ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രൂവറികൾ അനുവദിക്കാൻ തീരുമാനിച്ചതിൽ അഴിമതിയുണ്ടെന്ന പരാതിയെത്തുടർന്നുള്ള കേസിൽ അന്നു മന്ത്രിമാരായിരുന്ന ഇ.പി.ജയരാജനും വി.എസ്.സുനിൽകുമാറിനും വിജിലൻസ് കോടതിയുടെ സമൻസ്.
അടുത്ത മാസം 7ന് ഇവർ ഹാജരായി സാക്ഷിമൊഴി നൽകണം. അന്നു പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ പരാതിയെ തുടർന്നാണ് കേസ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് 3 ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കാൻ തീരുമാനിച്ചതിലൂടെ പുറത്തുവന്നതെന്ന് കോടതിയിൽ ഹാജരായ ശേഷം ചെന്നിത്തല പ്രതികരിച്ചു.
ശക്തമായ ജനവികാരമുയർന്നപ്പോൾ നിവൃത്തിയില്ലാതെയാണ് തീരുമാനം പിൻവലിക്കേണ്ടി വന്നത്. നിയമപോരാട്ടവുമായി മുന്നോട്ടുപോകും. കഴിഞ്ഞതിൽ നിന്ന് പാഠം പഠിക്കാതെ വീണ്ടും കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുളള തീരുമാനവുമായിട്ടാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.