കാർഷിക സർവകലാശാല രജിസ്ട്രാർക്കെതിരെ ഡിവൈഎഫ്ഐ നേതാവിൻ്റെ ഭീഷണി

 

തൃശ്ശൂര്‍: കാർഷിക സർവകലാശാല രജിസ്ട്രാർക്കെതിരെ ഡിവൈഎഫ്ഐ നേതാവിൻ്റെ ഭീഷണി. സർവ്വകലാശാലയിലെ സമരം അവസാനിപ്പിച്ചില്ലെങ്കിൽ തെരുവിൽ നേരിടുമെന്നാണ് രജിസ്ട്രാര്‍ക്കെതിരായ ഡിവൈഎഫ്ഐ നേതാവിൻ്റെ ഭീഷണി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ യുവജന, വിദ്യാർഥി സംഘടനകൾ നാട്ടിൽ ഉണ്ടെന്ന കാര്യം രജിസ്ട്രാര്‍ ഓർക്കണമെന്നും ഡിവൈഎഫ്ഐ മണ്ണൂത്തി മേഖലാ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ അനീസ് അഹമ്മദാണ് രജിസ്ട്രാറെ താക്കീത് ചെയ്തിരിക്കുന്നത്.

രജിസ്ട്രാറെ ഉപരോധിച്ചുള്ള സമരത്തിനിടെയാണ് നേതാവിൻ്റെ ഭീഷണി പ്രസംഗം. മന്ത്രി കെ. രാജനെതിരെയും പ്രസംഗത്തിനിടെ ഡിവൈഎഫ്ഐ നേതാവ്  രൂക്ഷവിമര്‍ശനം നടത്തി. സർവ്വകലാശാലയിലെ പിന്നാമ്പുറ കഥകൾക്ക് ചുക്കാൻ പിടിക്കുന്നത് മന്ത്രി രാജൻ ആണെന്നും കുരങ്ങൻ്റെ കൈയിൽ പൂമാല കൊടുത്തതും റവന്യൂ മന്ത്രിയാണ് എന്നായിരുന്നു പരാമർശം. കാർഷിക സർവകലാശാലയിലെ സിപിഎം അനുകൂല സംഘടനാ നേതാവിനെ സർവ്വീസിൽ നിന്ന് തരം താഴ്ത്തിയിരുന്നു. ഇതിനെതിരെയാണ് എംപ്ലോയ്സ് അസോസിയേഷൻ സമര രംഗത്തുള്ളത്.