ശബരിമലയിൽ നിയന്ത്രണം കടുപ്പിച്ചു : നിറപുത്തരി പൂജയ്ക്കായി ഭക്തജന തിരക്ക്

 

പമ്പ : നിറപുത്തരി പൂജയ്ക്കായി നട തുറന്നപ്പോഴുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ നിയന്ത്രണം കടുപ്പിച്ചു. മൂന്നുമണിക്ക് ശേഷം പമ്പിൽ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കയറ്റി വിടില്ല. സന്നിധാനത്തുള്ള ഭക്തർ ആറുമണിക്ക് മുമ്പായി തിരിച്ചു മലയിറങ്ങണം.  നിയന്ത്രണം കർശനമായി പാലിക്കണം എന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

നിറപുത്തരി പൂജയ്ക്കായി പുലർച്ചെ നാല് മണിക്കാണ് നട തുറന്നത്. 5:40 നും ആറിനും മധ്യയാണ്  നിറപുത്തരി ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആദ്യ നെൽക്കതിര് ശ്രീകോവിലിനു മുന്നിൽ തൂക്കി. മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ദർശനത്തിനെത്തിയ മുഴുവൻ ഭക്തർക്കും ശ്രീകോവിലിൽ പൂജിച്ച നെൽക്കതിരുകൾ നൽകി., ചെട്ടികുളങ്ങര, അച്ചൻകോവിൽ, കൊല്ലംകോട് എന്നിവിടങ്ങളിൽ നിന്നാണ് നിറപുത്തരിക്കായുള്ള നെൽക്കതിർ സന്നിധാനത്ത് എത്തിച്ചത്. ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ , സ്പെഷ്യൽ കമ്മീഷണർ എം മനോജ്‌ തുടങ്ങിയവരും സന്നിധാനത്ത് ഉണ്ടായിരുന്നു.

അതേസമയം, ചോര്‍ച്ചാ പ്രശ്നം ഉണ്ടായതിനെത്തുടര്‍ന്ന് ശബരിമല ശ്രീകോവിലിന്റെ  മേൽക്കൂരയിലെ സ്വർണ്ണപ്പാളികളുടെ മുഴുവൻ ആണികളും മാറ്റാന്‍ തീരുമാനമായി. ശ്രീകോവിലിന്റെ ചോർച്ചയ്ക്ക് കാരണം ആണികൾ ദ്രവിച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഈ മാസം 22 മുതൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.

ഇന്നലെയാണ്  സന്നിധാനത്ത് ദേവസ്വം ബോർഡ് പരിശോധന നടത്തിയത്. ദേവസ്വം പ്രസിഡണ്ട് കെ അനന്തഗോപന്‍,  കണ്ഠരര് മഹേഷ്‌ മോഹനര്, മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി, തിരുവാഭരണം കമ്മീഷണർ ജി ബൈജു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. മാന്നാറിൽ നിന്നുള്ള ക്ഷേത്രം പണി വിദഗ്ധൻ  അനന്തൻ ആശാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശദമായ പരിശോധന നടത്തിയത്.

ശ്രീകോവിലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത്  നിന്നാണ് മുൻവശത്തെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീനിരുന്നത്. ഈ ഭാഗത്ത് ഒന്നിലധികം ആണികൾ ദ്രവിച്ചതായും കണ്ടെത്തി.  മേൽക്കൂരയുടെ മുകളിലെ സ്വർണ്ണപ്പാളികൾ  സ്വർണ്ണം പൊതിഞ്ഞ ആണി ഉപയോഗിച്ചാണ് ഉറപ്പിച്ചിരുന്നത്. സ്വർണ്ണപ്പാളികളിൽ വിടവ് മൂലം  അതിലൂടെയും വെള്ളം താഴേക്ക് വീഴുന്നുണ്ട്. ഈ വിടവ് അടയ്ക്കാൻ പശ ഉപയോഗിക്കും.

ഓണത്തിന് നട തുറക്കുന്നതിന് മുമ്പ് തന്നെ പണികൾ പൂർത്തീകരിക്കാനാണ് തീരുമാനം. നിറപുത്തരി ആഘോഷത്തിന്  ഭക്തർ എത്തുന്ന സാഹചര്യത്തിൽ  ശ്രീകോവിലിക്ക് വെള്ളം വീഴാതിരിക്കാനുള്ള തൽക്കാലിക സൗകര്യം ഒരുക്കി. കനത്ത മഴയുടെ നിയന്ത്രണങ്ങളോടെയാണ് ഇക്കുറി  നിറപുത്തിരി ദർശനം.

ഭക്തരെ പമ്പാസ്നാനത്തിന് അനുവദിക്കുന്നില്ല. പരമ്പരാഗത പാതയായ നീലിമല വഴി പ്രവേശനം ഇല്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാണ് കടത്തിവിടുന്നത്.  മണ്ണിടിച്ചിലും മരം വീഴാനുള്ള സാധ്യതയും കണക്കിലെടുത്ത് വിവിധയിടങ്ങളിൽ അഗ്നിശമനസേനയെയും പൊലീസിനെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്.