കണ്ണൂർ സർവകലാശാല രജിസ്ട്രാർ നിയമനത്തിനെതിരെ ചാൻസലർക്ക്  പരാതി 

 


കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ നിയമന നീക്കവും വിവാദത്തില്‍. നിയമന നടപടികള്‍ക്കെതിരെ പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ ചാന്‍സലര്‍ക്ക് പരാതി നല്‍കി. രജിസ്ട്രാര്‍ നിയമന വിജ്ഞാപനം യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്നാണ് പരാതി. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഗവര്‍ണറുടെ നോമിനി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 

പ്രിയ വര്‍ഗീസിന്റെ നിയമന ശുപാര്‍ശ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രജിസ്റ്റാര്‍ നിയമനത്തിലും പരാതി ഉയരുന്നത്. നവംബര്‍ 28 നാണ് രജിസ്ട്രാര്‍ തസ്തികയിലേക്കുള്ള അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ഥികളെ പരിഗണിക്കുന്നുവെന്നും ഇഷ്ടക്കാരെ നിയമിക്കാന്‍ മെറിറ്റ് അട്ടിമറിക്കുന്നുവെന്നുമാണ് ആരോപണം നിലവില്‍ താത്കാലിക രജിസ്റ്റാര്‍ക്കാണ് ചുമതല. അഭിമുഖം പ്രഹസനമെന്നും ഇഷ്ടക്കാരനെ നിയമിക്കാന്‍ ശ്രമമെന്നും കെപിസിടിഎ ആരോപിക്കുന്നു.

നിലവില്‍ ഈ തസ്തികയിലേക്ക് അപേക്ഷ നല്‍കിയ ആര്‍ക്കും യു ജി സി നിര്‍ദ്ദേശിച്ച യോഗ്യത ഇല്ലന്നും ആരോപണം. അഭിമുഖം നടത്തുന്ന പാനലില്‍ ഗവര്‍ണര്‍ നോമിനിയെ നിര്‍ദ്ദേശിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.