'കൈയ്യും വെട്ടും കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും' ; കൊലവിളിയുമായി സി.പി.എം റാലി

 

 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോൺഗ്രസ് പ്രതിഷേധങ്ങൾക്കെതിരെ കൊലവിളിയുമായി സി.പി.എം റാലി. ഇന്ന് പെരുമ്പാവൂരിലാണ് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായായിരുന്നു പ്രകടനം.

''അക്രമമാണ് ലക്ഷ്യമെങ്കിൽ, കലാപമാണ് ലക്ഷ്യമെങ്കിൽ... ആരായാലും വേണ്ടില്ലാ... കയ്യും വെട്ടും കാലും വെട്ടും... വേണ്ടിവന്നാൽ തലയും വെട്ടും'' എന്നു തുടങ്ങുന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉയർന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള കോൺഗ്രസ് ഗുണ്ടകളുടെ നീക്കത്തിനെതിരായ പ്രതിഷേധം എന്ന പേരിലായിരുന്നു പ്രകടനം.

കോഴിക്കോട് തിക്കോടിയിൽ കഴിഞ്ഞ ദിവസം നടത്തിയ സി.പി.എം പ്രകടനത്തിലും കൊലവിളി മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. ശരത്‌ലാലിന്റേയും കൃപേഷിന്റേയും ഷുഹൈബിന്റേയും അവസ്ഥ ഓര്‍ത്ത് കളിച്ചോളൂവെന്നും പ്രസ്ഥാനത്തിന് നേരെ വന്നാല്‍ വീട്ടില്‍ കയറി കൊത്തിക്കീറുമെന്നുമായിരുന്നു മുദ്രാവാക്യം.