അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയ്ക്ക് സാരമായ പരിക്കേറ്റതായി നിഗമനം

 

അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയ്ക്ക് സാരമായ പരിക്കേറ്റതായി നിഗമനം. ആനയുടെ കരച്ചില്‍ ഇന്നലെ രാത്രി കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ കാട്ടില്‍ നിന്നാണ് കരച്ചില്‍ കേട്ടത്. ആനയെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ചാലക്കുടി പുഴയില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് കൊമ്പന്‍ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന. ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില്‍ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആന എത്തിയിരുന്നു. പിന്നീട് വീണ്ടും പുഴയിലേക്ക് ഇറങ്ങുകയിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ വനത്തിനുള്ളില്‍ കയറിയെന്ന് വനവകുപ്പ് അധികൃതര്‍ അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് ചാലക്കുടിപ്പുഴയില്‍ നിന്ന് ആന രക്ഷപ്പെട്ടത്.

ആനയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം പ്രദേശത്തുണ്ട്. ജനവാസമേഖലയിലെ എണ്ണപ്പന കഴിക്കാനെത്തിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.