നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ 

 

തിരുവന്തപുരം : സംസ്ഥാനത്ത് ഡിസംബർ 5 മുതൽ നിയമസഭാ സമ്മേളനം. സഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണരോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സഭാ സമ്മേളനം ചേരാൻ തീരുമാനിച്ചതോടെ ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള അടിയന്തര ഓർഡിനൻസിന് പ്രസക്തി ഇല്ലാതായി. 

പകരം നിയമസഭയിൽ സർക്കാർ ബിൽ കൊണ്ടുവരും. ഡിസംബർ 5 ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ തന്നെ പതിനാല് സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ അവതരിപ്പിക്കും. ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിന് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. എന്നാലിതിന് ഇതുവരെയും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. സഭ സമ്മേളനം തീരുന്നതിന്റെ തിയ്യതി തീരുമാനിച്ചില്ല. നയ പ്രഖ്യാപന പ്രസംഗം നീട്ടാനാണ് സാധ്യത.