അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ പ്രവേശിച്ചത് വീഴ്ച ; സ്പീക്കർ

 

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി പ്രഖ്യാപിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. അനിത പുല്ലയിലിനെ സഭാ ടി.വിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സഹായിച്ച, ഏജന്‍സി ജീവനക്കാരെ പുറത്താക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്പീക്കര്‍ വിശദീകരിച്ചു.

സഭാ ടിവിക്ക് സാങ്കേതിക സേവനം നല്‍കുന്ന ഏജന്‍സിയിലെ ജീവനക്കാരിയോടൊപ്പമാണ് അവര്‍ ടി.വി ഓഫീസില്‍ കയറിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതൊരു വീഴ്ചയാണ്. ഇവര്‍ സഭാമന്തിരത്തില്‍ പ്രവേശിച്ചതിന് ഉത്തരവാദികളായ ഫസീല, വിധുരാജ്, പ്രവീണ്‍, വിഷ്ണു എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. ഈ നാല് ജീവനക്കാരെ നിയസഭയുടെ സഭാ ടിവി ചുമതലകളില്‍നിന്ന് ഒഴിവാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

ഇവര്‍ പാസില്ലാതെ സഭാമന്ദിരത്തില്‍ പ്രവേശിച്ചു എന്നതാണ് പ്രശ്‌നം. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസ് വ്യക്തികള്‍ക്ക് പ്രത്യേകം കൊടുത്തതല്ല. ഇത്തരത്തില്‍ അഞ്ഞൂറ് പാസുകള്‍ വിതരണം ചെയ്തിരുന്നു. ഇവരുടെ കൈയ്യില്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ഇത്തരമൊരു പാസ്സുണ്ടായിരുന്നു. ഇതുപയോഗിച്ച് സഭാടിവിയുടെ മുറിയില്‍ കയറിയിരുന്നത് എങ്ങനെ എന്നാണ് പരിശോധിച്ചത്. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ ലോകകേരള സഭ നടക്കുന്ന സ്ഥലത്തൊന്നും ഇവര്‍ എത്തിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

അനിത പുല്ലയില്‍ ലോകകേരളസഭ നടന്ന രണ്ടുദിവസവും നിയമസഭാമന്ദിരത്തില്‍ കയറിയിരുന്നെങ്കിലും പ്രതിനിധികള്‍ സന്നിഹിതരായ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രവേശിച്ചിരുന്നില്ലെന്ന് ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ എം.ബി. രാജേഷിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സഭാ ടി.വി.ക്ക് ഒ.ടി.ടി. സഹായം നല്‍കുന്ന കമ്പനിജീവനക്കാരുടെ സഹായത്തോടെയാണ് അനിത നിയമസഭാമന്ദിരത്തില്‍ എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അനിത നിയമസഭാമന്ദിരത്തിലുണ്ടായിരുന്ന മുഴുവന്‍സമയവും ഒ.ടി.ടി. പ്ലാറ്റ്‌ഫോം കമ്പനിയിലെ രണ്ടുജീവനക്കാര്‍ ഒപ്പമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനിതയെത്തിയത് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്തുമായാണെന്ന് സുരക്ഷാജീവനക്കാര്‍ മൊഴിനല്‍കിയിരുന്നു. ഒപ്പമുണ്ടായിരുന്ന ജീവനക്കാരുടെ തിരിച്ചറിയല്‍രേഖകള്‍ കാട്ടിയപ്പോള്‍ സുരക്ഷാജീവനക്കാര്‍ അനിതയെ തടഞ്ഞില്ലെന്നും മൊഴിയുമുണ്ട്.