അഭിരാമിയുടെ ആത്മഹത്യ ; ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു

വിവിധ സംഘടനകള്‍ ഇന്ന് കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
 

വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതിന്റെ മനോവിഷമത്തില്‍ കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തില്‍ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകള്‍ ഇന്ന് കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

നാലുവര്‍ഷം മുന്‍പ് വീട് പണിക്കായി അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ കേരള ബാങ്കിന്റെ പാതാരം ശാഖയില്‍ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് കാലത്ത് അജിത്കുമാറിന്റെ ജോലി പോയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കള്‍ പറയുന്നു.

ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവര്‍ക്ക് നോട്ടീസ് നല്‍കി. തുടര്‍ന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കോളേജില്‍ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയില്‍ കയറി കതകടച്ചു. തുറക്കാതായതോടെ അയല്‍വാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്‌കരിക്കും.