കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ യുവാക്കളെ വഴിയില്‍ തടഞ്ഞ് കമ്പിവടി കൊണ്ടടിച്ചു, 8 പേര്‍ പിടിയില്‍

സംഭവത്തില്‍ എട്ടുപേരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുപ്പണയിലെ ഗ്രന്ഥശാലയ്ക്ക് മുന്നിലായിരുന്നു സംഭവം.

കൊല്ലം കുപ്പണയില്‍ വിവാഹത്തില്‍ പങ്കെടുക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ക്കുനേരെ ആക്രമണം. തൃക്കടവൂര്‍ സ്വദേശികളായ നവീന്‍ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവരെയാണ് എട്ടംഗസംഘം ആക്രമിച്ചത്. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ എട്ടുപേരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
കുപ്പണ പൂര്‍ണിമയില്‍ അച്ചു അശോക് (36), കടവൂര്‍ കുറ്റിയില്‍ വീട്ടില്‍ മഹേഷ് (37), മുരുന്തല്‍-ബി തെങ്ങുവിളകിഴക്കതില്‍ സുനീഷ് (36), അയത്തില്‍ കാര്‍ത്തികയില്‍ അരുണ്‍ (45), കടവൂര്‍ ചൂറ്റുവിളയില്‍ ശ്യാം (37), വര്‍ക്കല ഒറ്റൂര്‍ സുരേന്ദ്രനിവാസില്‍ ആദര്‍ശ് (26), അയത്തില്‍ തോട്ടിന്‍കര വീട്ടില്‍ സൂര്യ അജിത്ത് (23), വടക്കേവിള പുതുമന പുത്തന്‍വീട്ടില്‍ ശ്രീനാഥ് (45) എന്നിവരെയാണ് പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുപ്പണയിലെ ഗ്രന്ഥശാലയ്ക്ക് മുന്നിലായിരുന്നു സംഭവം. ഇവിടെ നവീനിനെ കാത്തുനില്‍ക്കുകയായിരുന്നു പ്രതികള്‍. വിവാഹത്തില്‍ പങ്കെടുക്കാനായി നവീനും സുഹൃത്ത് ഡൊമിനിക്കും എത്തിയപ്പോള്‍ അച്ചു അശോക് അസഭ്യം വിളിച്ചുകൊണ്ട് വാഹനത്തില്‍നിന്നിറങ്ങി കമ്പിവടികൊണ്ട് നവീനിന്റെ തോളില്‍ അടിക്കുകയും തലയ്ക്കുനേരേ വീശുകയും ചെയ്തു.

നവീന്‍ ഒഴിഞ്ഞുമാറിയതിനാല്‍ കൂടെയുണ്ടായിരുന്ന ഡൊമിനിക്കിന്റെ മൂക്കിലാണ് കൊണ്ടത്. ഇയാള്‍ക്ക് മുറിവേറ്റു. തുടര്‍ന്ന് മറ്റുള്ളവരും ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ശനിയാഴ്ച രാത്രിയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി.