വിമുക്തഭടന് പ്രതിമാസ ക്വാട്ടയായി ലഭിച്ച മദ്യം കവർന്ന് ആഘോഷം; പ്രതികളെ ഇൻസ്റ്റഗ്രാമിൽ നിന്ന് പൊക്കി

 

കൊട്ടിയം: വിമുക്തഭടന് പ്രതിമാസ ക്വാട്ടയായി ലഭിച്ച മദ്യവും പണവും കവർന്നശേഷം മദ്യപാനം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ആഘോഷിച്ച പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചുപേർ അറസ്റ്റിൽ. തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ് (18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നുഭവനിൽ അജിത്ത് (19), ഇരവിപുരം വാളത്തുംഗൽ കട്ടിയിൽ പുത്തൻവീട്ടിൽ നീലകണ്ഠൻ (18) എന്നിവരാണ് പിടിയിലായത്.

തെക്കേവിള സ്വദേശിയായ വിമുക്തഭടൻ പ്രതിമാസ ക്വാട്ടയായി ലഭിച്ച മദ്യം സ്കൂട്ടറിലായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ 18-ന് രാത്രി ഒൻപതരയ്ക്കുശേഷം വീടിന്റെ മുറ്റത്തിരുന്ന സ്കൂട്ടറിൽനിന്നാണ്‌ ഇവർ പണവും മദ്യവും കവർന്നത്. സ്കൂട്ടറിന്റെ സീറ്റിലെ പൂട്ട് കുത്തിപ്പൊളിച്ച് രണ്ടുകുപ്പി മുന്തിയയിനം വിദേശമദ്യവും 3,000 രൂപയും ഇവർ മോഷ്ടിക്കുകയായിരുന്നു. മദ്യപിക്കുന്ന രംഗങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് മോഷ്ടാക്കൾ പോലീസിന്റെ വലയിലായത്.

ഇരവിപുരം ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അരുൺ ഷാ, ജയേഷ്, സി.പി.ഒ. സതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.