കൊച്ചിയില്‍ പുറംകടലില്‍ 25000 കോടിയുടെ ലഹരിവേട്ട; പിടിയിലായ പാകിസ്താന്‍ പൗരന്‍ കാരിയര്‍ എന്ന് എന്‍സിബി

പിടികൂടിയ ലഹരിമരുന്നിന്റെ ആകെ മൂല്യം ഇരുപത്തയ്യായിരം കോടി രൂപ.
 

കൊച്ചി പുറംകടലില്‍ ലഹരിവേട്ടയ്ക്കിടെ പിടിയിലായ പാകിസ്താന്‍ പൗരന്‍ സുബൈര്‍ മയക്കുമരുന്ന് കാരിയര്‍ എന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. വന്‍ തുക പ്രതിഫലം വാങ്ങി സുബൈര്‍ ലഹരി കടത്തിയത് പാകിസ്താനിലെ സംഘത്തിന് വേണ്ടിയാണെന്ന് റിപ്പോര്‍ട്ട്.

132 ബാഗുകളിലായി കപ്പലില്‍ സൂക്ഷിച്ചിരുന്ന ചെറിയ ബോക്‌സുകള്‍. ഇങ്ങനെയുള്ള 2525 ബോക്‌സുകളില്‍ ആയിരുന്നു രാസ ലഹരി കണ്ടെത്തിയത്. പിടികൂടിയ ലഹരിമരുന്നിന്റെ ആകെ മൂല്യം ഇരുപത്തയ്യായിരം കോടി രൂപ. പാക്കിസ്ഥാന്‍ സ്വദേശിയായ സുബൈര്‍ ലഹരി കടത്തിയത് പാക്കിസ്ഥാനിലെ സംഘത്തിന് വേണ്ടിയെന്നാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സുബൈര്‍ കാരിയര്‍ ആണ്. വലിയ തുക വാഗ്ദാനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. റിമാന്‍ഡില്‍ കഴിയുന്ന സുബൈറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

കൊച്ചി പുറം കടലില്‍ നിന്ന് പിടികൂടിയ 15,000 കോടി രൂപ വില വരുന്ന രാസ ലഹരി പാക്കിസ്ഥാന്‍ കാരനായ ഹാജി സലീമിന്റെ നേതൃത്വത്തിലുള്ള മാഫിയ സംഘത്തിന്റേതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയതോതില്‍ ലഹരിമരുന്ന് കടല്‍ വഴി മറ്റിടങ്ങളിലേക്ക് കടത്തുന്ന സംഘം ആണ് ഹാജി സലീമിന്റേത്. മറ്റ് രാജ്യാന്തര റാക്കറ്റുകളുടെ സഹായം ലഹരി മരുന്നു കടത്താന്‍ ഹാജി സലീമിന് ലഭിച്ചിട്ടുണ്ട്. ഈ സംഘങ്ങളെ കുറിച്ചും നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു. ലഹരി മരുന്നുകള്‍ പാക്ക് ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും പാക്കറ്റുകളില്‍ ഇത് സൂചിപ്പിക്കുന്ന അടയാളങ്ങളുണ്ടെന്നും എന്‍സിബി വ്യക്തമാക്കി.