വാണിജ്യ ഉത്പന്നങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ യൂട്യൂബര്‍മാര്‍ക്ക് അവകാശമില്ല -മദ്രാസ് ഹൈക്കോടതി
ചെന്നൈ: യൂട്യൂബര്‍മാര്‍ക്ക് വാണിജ്യ ഉത്പന്നങ്ങളെപ്പറ്റി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി.യൂട്യൂബര്‍മാരുടെടെ തെറ്റായതും അവഹേളനപരവുമായ പരാമര്‍ശങ്ങള്‍ വ്യാപാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്നും ഇതിലൂടെ വ്യാപാര സ്ഥാപനത്തിന്റെ സത്പേരിനു കോട്ടംസംഭവിക്കുകയും വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും ജസ്റ്റിസ് എന്‍. സെന്തില്‍കുമാറിന്റെ ബെഞ്ച് നിരീക്ഷിച്ചു.
ജലശുദ്ധീകരണവുമായി ബന്ധപ്പെട്ട തങ്ങളുടെ ഉത്പന്നങ്ങള്‍ക്കെതിരേ യൂട്യൂബര്‍ സയ്യിദ് ഇമ്രാന്‍ അപകീര്‍ത്തികരമായ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നന്നീര്‍ വാട്ടര്‍ സോഴ്‌സ് എന്ന കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കമ്പനിയുടെ ഉത്പന്നങ്ങളെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതില്‍നിന്ന് യൂട്യൂബറെ കോടതി വിലക്കി. യൂട്യൂബർ, ഗൂഗിള്‍ അധികൃതരോട് വീഡിയോ നീക്കംചെയ്യാനും നിര്‍ദേശിച്ചു.ഹര്‍ജിയില്‍ തുടര്‍വാദം ഡിസംബര്‍ 17- ലേക്കു മാറ്റി. ഇതേദിവസം യൂട്യൂബറുടെ ഭാഗത്തുനിന്ന് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു.