യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി കൂട്ട ബലാത്സംഗം ; ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു ; 10 പേര്‍ അറസ്റ്റില്‍

കരയുകയായിരുന്ന യുവതിയെ സ്വാന്ത്വനിപ്പിക്കാനെന്ന വണ്ണം ഒപ്പം കൂടിയാണ് പ്രതികള്‍ ഉപദ്രവിച്ചത്.

 

ഭര്‍ത്താവിനോട് പിണങ്ങി വീടു വിട്ടിറങ്ങിയ നാല്‍പത്തിയൊന്നുകാരിയാണ് ദാവണ്‍ഗെരയിലെ യലോദഹള്ളിയില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്

കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ നാല്‍പത്തിയൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 10 പേര്‍ അറസ്റ്റില്‍. ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരത. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.

ഭര്‍ത്താവിനോട് പിണങ്ങി വീടു വിട്ടിറങ്ങിയ നാല്‍പത്തിയൊന്നുകാരിയാണ് ദാവണ്‍ഗെരയിലെ യലോദഹള്ളിയില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരയുകയായിരുന്ന യുവതിയെ സ്വാന്ത്വനിപ്പിക്കാനെന്ന വണ്ണം ഒപ്പം കൂടിയാണ് പ്രതികള്‍ ഉപദ്രവിച്ചത്. ഇവരെ ആശ്വസിപ്പിച്ച് വീട്ടിലെത്തിക്കാമെന്നേറ്റ സംഘത്തിലെ രണ്ടുപേര്‍
യുവതിക്ക് കുടിക്കാന്‍ ശീതളപാനീയം നല്‍കിയിരുന്നു. മദ്യം കലര്‍ത്തിയ പാനീയമാണ് ഇരുവരും യുവതിയെ കുടിപ്പിച്ചത്. പിന്നാലെ ബോധം നഷ്ടപ്പെട്ട നാല്‍പത്തിയൊന്നുകാരിയെ ഇവര്‍ ചന്നഗിരി താലൂക്കിലെ യലോദഹള്ളി എന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ കൂട്ടുകാരെയും വിളിച്ചുവരുത്തി. ഇവരും യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ ഇത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.

തൊട്ടടുത്ത ദിവസം ബോധം തെളിഞ്ഞ യുവതി സഹോദരന്റെ വീട്ടിലെത്തിയ ശേഷം ബസവപട്ടണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനോടകം തന്നെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസ് പ്രതികളായ പത്തുപേരെയും പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.