ഡല്‍ഹിയിൽ യുവതിയെ തലയറുത്ത് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി; കാമുകനടക്കം രണ്ട് പേര്‍ പിടിയില്‍
ഡല്‍ഹി സ്വദേശിനിയായ 38-കാരിയെ ക്രൂരമായി കൊലപ്പെടുത്തി വനമേഖലയില്‍ തള്ളിയ സംഭവത്തില്‍ മുൻ കാമുകനടക്കം രണ്ട് പേർ അറസ്റ്റില്‍.കിഴക്കൻ ഡല്‍ഹിയിലെ കല്യാണ്‍പുരി സ്വദേശിനി ബബ്ലി ദേവി ആണ് കൊല്ലപ്പെട്ടത്.
രണ്ടര വർഷം മുൻപ് ഭർത്താവ് മരിച്ചതിനെത്തുടർന്ന് വികാസും ബബ്ലിയും ഡല്‍ഹിയില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. എന്നാല്‍ 2025 ഡിസംബറില്‍ വികാസ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് ഇവർക്കിടയില്‍ തർക്കം രൂക്ഷമായത്
ബുലന്ദ്ഷഹർ: ഡല്‍ഹി സ്വദേശിനിയായ 38-കാരിയെ ക്രൂരമായി കൊലപ്പെടുത്തി വനമേഖലയില്‍ തള്ളിയ സംഭവത്തില്‍ മുൻ കാമുകനടക്കം രണ്ട് പേർ അറസ്റ്റില്‍.കിഴക്കൻ ഡല്‍ഹിയിലെ കല്യാണ്‍പുരി സ്വദേശിനി ബബ്ലി ദേവി ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ബുലന്ദ്ഷഹർ സ്വദേശിയായ വികാസ് കുമാർ (32), സുഹൃത്ത് അമൻ കുമാർ എന്നിവരെയാണ് നർസേന പോലീസ് പിടികൂടിയത്. പ്രതികളിലൊരാളായ സച്ചിനായി തിരച്ചില്‍ തുടരുകയാണ്.
രണ്ടര വർഷം മുൻപ് ഭർത്താവ് മരിച്ചതിനെത്തുടർന്ന് വികാസും ബബ്ലിയും ഡല്‍ഹിയില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. എന്നാല്‍ 2025 ഡിസംബറില്‍ വികാസ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് ഇവർക്കിടയില്‍ തർക്കം രൂക്ഷമായത്. വികാസ് തന്നോടൊപ്പം തന്നെ കഴിയണമെന്ന് ബബ്ലി നിർബന്ധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
മാർച്ച് 15-ന് ബബ്ലിയെ ബൈക്കില്‍ ബുലന്ദ്ഷഹറിലെ തന്റെ ഗ്രാമത്തിലേക്ക് വികാസ് തന്ത്രപൂർവ്വം വിളിച്ചുവരുത്തി. അവിടെവെച്ച് വികാസും ബന്ധുവായ സച്ചിനും സുഹൃത്ത് അമനും ചേർന്ന് മദ്യപിച്ച ശേഷം ബബ്ലിയെ വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് ബബ്ലിയെ പിടിച്ചുവെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലയറുക്കുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ ഉടല്‍ കനാലിന് സമീപം ഉപേക്ഷിക്കുകയും തല 500 മീറ്റർ അകലെ ദൂരേക്ക് എറിയുകയും ചെയ്തു.
മാർച്ച് 15-ന് അഴുകിയ നിലയില്‍ കണ്ടെത്തിയ ഉടല്‍ തിരിച്ചറിയാത്തതിനെത്തുടർന്ന് 18-ന് പോലീസ് തന്നെ സംസ്കരിച്ചിരുന്നു. എന്നാല്‍ പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മൃതദേഹത്തിന്റെ ചിത്രം കണ്ട് ബബ്ലിയുടെ അമ്മയും മക്കളും ബന്ധുക്കളും പോലീസിനെ സമീപിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതിരിച്ചുവിടാൻ വികാസ് തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ സൈബർ സെല്ലിന്റെ സഹായത്തോടെ വികാസിന്റെ ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ കൊലപാതകം നടന്ന സമയത്ത് ഇയാള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി വ്യക്തമായി. തുടർന്ന് ഗാസിയാബാദിലെ മുരാദ് നഗറില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും ബൈക്കും പോലീസ് കണ്ടെടുത്തു.