വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു : പകരം പുതിയതു വരും

 

ന്യൂ‍ഡൽഹി : ഏറെ ചർച്ചകൾക്കു വഴിവച്ച വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു. പകരം പുതിയ ബിൽ കൊണ്ടുവരും. ബിൽ പരിഗണിച്ച സംയുക്ത പാർലമെന്ററി സമിതി 81 ഭേദഗതികളും 12 ശുപാർശകളും മുന്നോട്ടുവച്ചിരുന്നു. ഇതു കണക്കിലെടുത്താണു ബിൽ പിൻവലിച്ചത്. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്ന സമഗ്രമായ പുതിയ നിയമം വരുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നിബന്ധനകളിൽ സർക്കാർ ഏജൻസികൾക്ക് ഇളവു നൽകുന്ന നിർദേശം ഉൾപ്പെടുത്തിയാണ് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകിയത്. ഇതിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ എംപിമാർ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു.