മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു
മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരിൽ താമസിക്കുന്ന യാമിനി കൃഷ്ണ ലാൽ യാദവ്(38) ആണ് മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്
തർക്കത്തിനിടെ ഭർത്താവ് യാമിനിയുടെ കഴുത്തിലും വയറ്റിലും അടക്കം മർദിച്ചു
നാഗ്പുർ: മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരിൽ താമസിക്കുന്ന യാമിനി കൃഷ്ണ ലാൽ യാദവ്(38) ആണ് മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.ഭക്ഷണമുണ്ടാക്കാതെ ഡാൻസ് ക്ലാസിന് പോകണമെന്ന് ഭാര്യ പറഞ്ഞതും ഇതിനെച്ചൊല്ലിയുണ്ടായ തർക്കവുമാണ് മർദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഭർത്താവ് കൃഷ്ണലാൽ യാദവി(41)നെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
തർക്കത്തിനിടെ ഭർത്താവ് യാമിനിയുടെ കഴുത്തിലും വയറ്റിലും അടക്കം മർദിച്ചു. രണ്ട് കുട്ടികളുടെയും മുന്നിൽവെച്ചായിരുന്നു മർദനം. സംഭവത്തിന് പിന്നാലെ കഠിനമായ വേദന അനുഭവപ്പെടുന്നതായി യാമിനി ഭർത്താവിനോട് പറഞ്ഞു.
തുടർന്ന് ഭർത്താവ് മരുന്ന് വാങ്ങാനായി മെഡിക്കൽ ഷോപ്പിലേക്ക് പോയെങ്കിലും കട അടച്ചിരുന്നതിനാൽ മരുന്ന് കിട്ടിയില്ല. പിന്നാലെ യാമിനിയുടെ ആരോഗ്യനില വഷളായി. മർദനമേറ്റ ഭാഗങ്ങളിൽ വീർപ്പുണ്ടായി. ഇതോടെയാണ് ഭർത്താവ് യാമിനിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞാണ് പ്രതി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മർദനമേറ്റതായി കണ്ടെത്തിയത്.