ജോത്സ്യന്റെ നിയമനത്തിൽ വ്യാപക പ്രതിഷേധം ; തീരുമാനം റദ്ദാക്കി മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട്ടിൽ ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജോത്സ്യൻ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസര്‍ ഓൺ സ്‍പെഷ്യൽ ഡ്യൂട്ടി  ആയി നിയമിച്ച ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രി വിജയ്. നിയമനം വ്യാപക പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെയാണ് തിരുത്തൽ നടപടി.

 

ചെന്നൈ: തമിഴ്‌നാട്ടിൽ ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജോത്സ്യൻ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസര്‍ ഓൺ സ്‍പെഷ്യൽ ഡ്യൂട്ടി  ആയി നിയമിച്ച ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രി വിജയ്. നിയമനം വ്യാപക പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെയാണ് തിരുത്തൽ നടപടി.രാഷ്‍ട്രീയക്കാരുടെയും താരങ്ങളുടെയും ജോത്സ്യന്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന രാധന്‍ പണ്ഡിറ്റ് 180 സീറ്റോടെ ടിവികെ അധികാരത്തിലെത്തുമെന്ന് ജനുവരിയിൽ പ്രവചിച്ചിരുന്നു. ഏപ്രിലിൽ ഇത് 150 സീറ്റോടെ എന്ന് തിരുത്തി. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ അടക്കം നിരവധി രാഷ്‍ട്രീയക്കാരുടെയും ജോത്സ്യനാണിയാൾ.

മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ സിപിഐ എം ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. ശാസ്ത്രീയ മനോഭാവം വളർത്തുക എന്നത് സർക്കാരിന്റെ കടമയാണെന്നും, ജോത്സ്യനായ ഒരാളെ സർക്കാർ ചിലവിൽ ഉദ്യോഗസ്ഥനായി നിയമിക്കരുതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി ഷൺമുഖം പ്രതികരിച്ചിരുന്നു.

അതിനിടെ, ഇന്ന് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായി. 144 പേരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്. എസ് പി വേലുമണിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിമത എംഎൽഎമാർ ടിവികെ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു. അഞ്ച് പേർ വിട്ടു നിന്നു. ഡിഎംകെ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.