പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ; ജുഡീഷ്യൽ പരിശോധനയ്ക്ക് സുപ്രീം കോടതി ഉത്തരവ്

 പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 70 ലക്ഷം പേരിൽ കൃത്യമായ രേഖകൾ സമർപ്പിക്കാൻ തയ്യാറുള്ള എല്ലാവരെയും പരിശോധനയ്ക്ക്
 

 പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 70 ലക്ഷം പേരിൽ കൃത്യമായ രേഖകൾ സമർപ്പിക്കാൻ തയ്യാറുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതിയുടെ ഈ നീക്കം. അർഹരായ ഒരാൾ പോലും വോട്ടർപട്ടികയിൽ നിന്ന് പുറത്താകരുത് എന്ന് വ്യക്തമാക്കിയ കോടതി, പരിശോധനയ്ക്കായി എല്ലാ ജില്ലകളിലും കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള സിവിൽ ജഡ്ജിമാരെ നിയോഗിക്കാൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിർദ്ദേശം നൽകി.

തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുതാര്യത ഉറപ്പാക്കാൻ അയൽ സംസ്ഥാനങ്ങളായ ഝാർഖണ്ഡ്, ഒഡീഷ, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ജഡ്ജിമാരുടെ സേവനവും തേടാവുന്നതാണ്. ഈ മാസം 28-ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാലും, ജുഡീഷ്യൽ പരിശോധനയിൽ രേഖകൾ ശരിയാണെന്ന് തെളിയുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, വോട്ടർപട്ടികയിൽ ജുഡീഷ്യറിയുടെ നേരിട്ടുള്ള ഈ ഇടപെടൽ അസാധാരണമാണെങ്കിലും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ പട്ടിക പരിഗണിക്കരുത് എന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.