മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ; അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു.

 

ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളില്‍ അഞ്ച് ദിവസത്തേക്കാണ് വിലക്ക്.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മെയ്തെയ് തീവ്ര സംഘടന ആംരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം വീണ്ടും ശക്തമായത്. ഇയാളെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളില്‍ അഞ്ച് ദിവസത്തേക്കാണ് വിലക്ക്. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു.

ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ്, തൗബാല്‍, കാക്ചിംഗ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലെ സംഘര്‍ഷഭരിതമായ നില കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍ അശോക് കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. വിദ്വേഷ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യപ്പെടാമെന്നും ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ബിഷ്ണുപൂരില്‍ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.