റോഡിലെ വെള്ളക്കെട്ടില്‍ ബോട്ടിറക്കി യൂസ്ഡ് കാര്‍ കമ്പനി; 50,000 രൂപ പിഴ ചുമത്തി ട്രാഫിക്ക് പൊലീസ്

വെള്ളക്കെട്ടിന് കാരണമായവര്‍ തന്നെ ചെലാന്‍ നല്‍കിയിരിക്കുന്നുവെന്നാണ് പ്രാചി പറയുന്നത്.

 

മണ്‍സൂണ്‍ കാലത്ത് നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിനെ പരിഹസിച്ചാണ് നീല നിറത്തിലുള്ള ഒരു ബോട്ട് റോഡിലേക്ക് ഇറക്കിയതെന്ന് കമ്പനി ഉടമയായ പ്രാചി ശര്‍മ പറയുന്നു.

ഹരിയാനയിലെ ഗുരുഗ്രാമില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ ബോട്ടിറക്കിയ യൂസ്ഡ് കാര്‍ കമ്പനിക്ക് പിഴയിട്ട് ട്രാഫിക്ക് പൊലീസ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കാര്‍സ്24 എന്ന കമ്പനി വെള്ളക്കെട്ടില്‍ ബോട്ടിറക്കിയത്. നിയമലംഘനം നടത്തിയെന്ന കുറ്റം ചുമത്തി 50,000 രൂപ പിഴയടക്കണമെന്നാണ് കമ്പനിക്ക് ലഭിച്ച നിര്‍ദേശം.

മണ്‍സൂണ്‍ കാലത്ത് നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിനെ പരിഹസിച്ചാണ് നീല നിറത്തിലുള്ള ഒരു ബോട്ട് റോഡിലേക്ക് ഇറക്കിയതെന്ന് കമ്പനി ഉടമയായ പ്രാചി ശര്‍മ പറയുന്നു. എന്നാല്‍ ബോട്ടിറക്കി നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ട്രാഫിക്ക് പൊലീസ് സ്ഥലത്തെത്തുകയും പിഴ ചുമത്തുകയുമാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു. ലിങ്ക്ഡ് ഇന്നിലാണ് പ്രാചി ഇക്കാര്യം ചൂണ്ടിക്കാട്ടി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളക്കെട്ടിന് കാരണമായവര്‍ തന്നെ ചെലാന്‍ നല്‍കിയിരിക്കുന്നുവെന്നാണ് പ്രാചി പറയുന്നത്.

അതേസമയം തങ്ങള്‍ ഇറക്കിയ ബോട്ടിലൂടെ പലരെയും മറുവശത്ത് എത്തിക്കാന്‍ സാധിച്ചെന്നും ആര്‍ക്കെങ്കിലും സഹായമാകുമെങ്കില്‍ ഉറപ്പായും വീണ്ടും ബോട്ടിറക്കുമെന്നും പ്രാചി പറഞ്ഞു. അതിനായി വീണ്ടും ചെലാന്‍ അടയ്ക്കേണ്ടി വന്നാല്‍ അത് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. ആരെങ്കിലും പ്രദേശത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിനും ബില്ലീടാക്കണമെന്നും അവര്‍ പരിഹസിച്ചു.

വാര്‍ത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ പൊലീസിനെതിരെ വിമര്‍ശനവും ശക്തമായിട്ടുണ്ട്. എന്നാല്‍ സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ട്രാഫിക്ക് എസ്പി സത്യപാല്‍ യാദവ് പ്രതികരിച്ചത്.