തീരുവ കുറച്ച് അമേരിക്ക ; നടപടിയെ സ്വാഗതം ചെയ്ത്  പ്രധാനമന്ത്രി മോദി ; വ്യാപാര ബന്ധത്തിൽ പുതിയ വഴിത്തിരിവ്

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന പകരം തീരുവ 18 ശതമാനമായി കുറച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. തന്റെ പ്രിയ സുഹൃത്തായ ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും ഈ പ്രഖ്യാപനത്തിന് 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി നന്ദി പറയുന്നതായും മോദി എക്സിൽ കുറിച്ചു.

 

 ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന പകരം തീരുവ 18 ശതമാനമായി കുറച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. തന്റെ പ്രിയ സുഹൃത്തായ ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും ഈ പ്രഖ്യാപനത്തിന് 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി നന്ദി പറയുന്നതായും മോദി എക്സിൽ കുറിച്ചു. ലോക സമാധാനത്തിനും സ്ഥിരതയ്ക്കും ട്രംപിന്റെ നേതൃത്വം നിർണ്ണായകമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

തീരുവ കുറച്ച നടപടിക്ക് പിന്നാലെ ചില നിർണ്ണായക ധാരണകൾ ട്രംപ് പുറത്തുവിട്ടു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നും പകരം യുഎസിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. കൂടാതെ, അമേരിക്കയുടെ ഊർജ്ജ, സാങ്കേതിക, കാർഷിക മേഖലകളിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യും. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ പൂർണ്ണമായും ഇളവ് ചെയ്യാനും തീരുവയിതര നിയന്ത്രണങ്ങൾ ഒഴിവാക്കാനും ഇന്ത്യ സന്നദ്ധമായതായും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി മോദിയോടുള്ള ബഹുമാനസൂചകമായാണ് ഈ ഇളവുകൾ അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.