തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറിയ അമേരിക്കൻ സർക്കാരിന്റെ നടപടി മോദി സർക്കാരിന്റെ നയതന്ത്രത്തിന്റെ വലിയ വിജയം : അമിത് ഷാ

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറിയ അമേരിക്കൻ സർക്കാരിന്റെ നടപടിനരേന്ദ്ര മോദി സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

 

ഡൽഹി : മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറിയ അമേരിക്കൻ സർക്കാരിന്റെ നടപടിനരേന്ദ്ര മോദി സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ”സ്‌ഫോടനങ്ങൾ നടന്ന സമയത്തെ സർക്കാരുകൾക്ക് തഹാവൂർ റാണയെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല എന്നു പറഞ്ഞാണ് കോൺഗ്രസിന്റെ പേരെടുത്ത് പറയാതെ അമിത് ഷായുടെ എക്‌സ് പോസ്റ്റ്.

”ഇന്ത്യൻ ഭൂമിയോടും ജനങ്ങളോടും മോശമായി പെരുമാറിയ എല്ലാവരെയും രാജ്യത്തിന്റെ നിയമത്തിനു കീഴിൽ തിരികെ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തഹാവൂർ റാണയുടെ തിരിച്ചുവരവ് മോദി സർക്കാരിന്റെ നയതന്ത്രത്തിന്റെ വലിയ വിജയമാണ്. കാരണം സ്ഫോടനങ്ങൾ നടന്ന സമയത്തെ സർക്കാരുകൾക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല” അമിത് ഷാ എക്‌സിൽ കുറിച്ചു.

പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്‌ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനു മുംബൈ സന്ദർശിക്കാൻ ഹെഡ്ലിക്ക് വീസ സംഘടിപ്പിച്ചു നൽകിയതു റാണയുടെ സ്ഥാപനമാണെന്നു കണ്ടെത്തിയിരുന്നു. ഡൽഹിയിലെത്തിക്കുന്ന റാണയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേൽനോട്ടത്തിൽ എൻഐഎ ചോദ്യം ചെയ്യും.