ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്താൻ ശ്രമിച്ചു : യു.പിയിൽ 12 പേർ അറസ്റ്റിൽ
ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഉത്തർ പ്രദേശിൽ 12 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ച് സ്ത്രീകളും ഏഴു പുരുഷന്മാരുമാണ് അറസ്റ്റിലായത്. മുസാഫർ നഗർ ജില്ലയിലാണ് സംഭവം.
മുസാഫർനഗർ: ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഉത്തർ പ്രദേശിൽ 12 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ച് സ്ത്രീകളും ഏഴു പുരുഷന്മാരുമാണ് അറസ്റ്റിലായത്. മുസാഫർ നഗർ ജില്ലയിലാണ് സംഭവം. ചില ഹിന്ദു സംഘടനകളുടെ പരാതിയെ തുടർന്ന് ജാരുദ ഗ്രാമത്തിൽ നടത്തിയ പരിശോധനയിലാണ് 12 പേർ അറസ്റ്റിലായതെന്ന് സീനിയർ സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു.
സംഭവ സ്ഥലത്തുനിന്ന് മൂന്ന് ഡയറികൾ, മൂന്ന് മത പുസ്തകങ്ങൾ, ആറ് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ ഉത്തർപ്രദേശിലെ മതപരിവർത്തനം തടയൽ നിയമത്തിലെ സുപ്രധാന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അതേസമയം, ഫുലത്ത് എന്ന ഗ്രാമത്തിൽ ഹിന്ദുക്കളെ ഇസ്‍ലാമിലേക്ക് പരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ദാറുൽ ഉലൂം റഹിമ മദ്റസ ഇൻ ചാർജ് മൗലാന ഹിഫ്സുറഹ്മാൻ എന്നയാൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി എസ്.പി അറിയിച്ചു.