ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവം ; ഒളിവിലായിരുന്ന ദന്ത ഡോക്ടര്‍ കീഴടങ്ങി
ഇവര്‍ക്കോ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കോ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്യാന്‍ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
ഡോ. അനുഷ്‌ക തിവാരി, ഭര്‍ത്താവ് ഡോ. സൗരഭ് ത്രിപാഠി എന്നിവരാണ് ക്ലിനിക്ക് നടത്തിയിരുന്നത്.
ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ദന്ത ഡോക്ടര്‍ കീഴടങ്ങി. അനുഷ്‌ക തിവാരി എന്ന ഡോക്ടറാണ് കീഴടങ്ങിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എംപയര്‍ എന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്. ഈ ക്ലിനിക്കില്‍ മുടി മാറ്റിവയ്ക്കല്‍ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയര്‍മാരുടെ മരണത്തെ കുറിച്ചാണ് പരാതി. വിനീത് ദുബെ (40), മായങ്ക് കത്യാര്‍ (30) എന്നീ എഞ്ചിനീയര്‍മാരുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
ഡോ. അനുഷ്‌ക തിവാരി, ഭര്‍ത്താവ് ഡോ. സൗരഭ് ത്രിപാഠി എന്നിവരാണ് ക്ലിനിക്ക് നടത്തിയിരുന്നത്. ഇരുവരും ദന്ത ഡോക്ടര്‍മാരാണ്. ഇവര്‍ക്കോ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കോ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്യാന്‍ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
വിനീത് ദുബെയുടെ ഭാര്യ ജയ ത്രിപാഠി മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ ക്ലിനിക്കിനെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. മാര്‍ച്ച് 13 ന്, ഡോ. അനുഷ്‌ക തിവാരിയുടെ ക്ലിനിക്കില്‍ മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിനീതിന്റെ മുഖം വീര്‍ത്ത് വേദന അനുഭവപ്പെട്ടെന്ന് ജയ ത്രിപാഠി നല്‍കിയ പരാതിയില്‍ പറയുന്നു. മാര്‍ച്ച് 15ന് മറ്റൊരു ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നും അതിന് മതിയായ ചികിത്സ നല്‍കാതിരുന്നതാണ് മരണ കാരണമെന്നാണ് നിഗമനം.
ദുബെയുടെ കേസിന് പിന്നാലെ കുശാഗ്ര കത്യാര്‍ എന്നയാള്‍ അതേ ക്ലിനിക്കിനെതിരെ പരാതി നല്‍കി. നവംബര്‍ 18 ന് എംപയര്‍ ക്ലിനിക്കില്‍ സഹോദരന്‍ മായങ്ക് കത്യാര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്‌തെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടെന്നും അടുത്ത ദിവസം അദ്ദേഹം മരിച്ചെന്നും പരാതിയില്‍ പറയുന്നു.
പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഡോ. അനുഷ്‌ക തിവാരിയും ഭര്‍ത്താവും ഒളിവിലായിരുന്നു. ഡോക്ടറെ കണ്ടെത്താന്‍ മൂന്ന് സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഡോക്ടര്‍ അനുഷ്‌ക കീഴടങ്ങിയത്.