ഒഡീഷയിൽ ജോലി വാഗ്ദാനം ചെയ്ത് ആദിവാസി പെൺകുട്ടിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു 

ജോലി വാഗ്ദാനം നൽകി ഒഡീഷയിൽ നിന്നും 17 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ രണ്ട് വർഷത്തോളം നിരന്തരം ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് കടത്തുകയും ചെയ്ത സംഭവത്തിൽ കാമാഖ്യനഗർ പൊലീസ് കേസെടുത്തു. ഒരു പ്രാദേശിക അഭിഭാഷകന്റെ സഹായത്തോടെ കുട്ടി സ്വന്തം നാട്ടിൽ തിരിച്ചെത്തി.

 

 ജോലി വാഗ്ദാനം നൽകി ഒഡീഷയിൽ നിന്നും 17 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ രണ്ട് വർഷത്തോളം നിരന്തരം ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് കടത്തുകയും ചെയ്ത സംഭവത്തിൽ കാമാഖ്യനഗർ പൊലീസ് കേസെടുത്തു. ഒരു പ്രാദേശിക അഭിഭാഷകന്റെ സഹായത്തോടെ കുട്ടി സ്വന്തം നാട്ടിൽ തിരിച്ചെത്തി.

എഫ്‌.ഐ.ആർ പ്രകാരം അമ്മയുടെ രണ്ടാം വിവാഹത്തിന് ശേഷം പെൺകുട്ടി ധെങ്കനാൽ ജില്ലയിലെ കങ്കദഹഡ പ്രദേശത്ത് താമസിക്കുകയായിരുന്നു. 2024 ൽ ഭുവനേശ്വറിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു പ്രദേശവാസി പെൺകുട്ടിയെ സമീപിച്ചു. ഭുവനേശ്വറിലെ ജോലിക്ക് പകരം ഉത്തർപ്രദേശിലേക്ക് കടത്തി ജില്ലയിലെ ആശിഷ് യാദവ് എന്ന വ്യക്തിക്ക് കൈമാറി. മൂന്ന് മാസത്തോളം ആശിഷിന്റെ വീട്ടിൽ ബന്ദിയാക്കി വെക്കുകയും ആശിഷും പിതാവ് കല്യാണും ചേർന്ന് നിരന്തരം പീഡിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയായപ്പോൾ ആശിഷിന്റെ അമ്മ ഊർമിള നിർബന്ധപൂർവ്വം ഗർഭഛിദ്രം നടത്തിച്ചു.

തുടർന്ന് 2024 ഡിസംബറിൽ 50,000 രൂപക്ക് ചന്ദ്രപാൽ കുശ്വാഹ എന്നയാൾക്ക് പെൺകുട്ടിയെ വിറ്റു. ചന്ദ്രപാലും അയാളുടെ സഹോദരനും അമ്മാവന്മാരും ചേർന്ന് രണ്ട് വർഷത്തോളം പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. അവിടെനിന്ന് രക്ഷപ്പെട്ട് ഝാൻസി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അവർ സഹായം നൽകുന്നതിന് പകരം പെൺകുട്ടിയെ തിരികെ ഒഡീഷയിലേക്ക് അയക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിനെത്തുടർന്ന് മെയ് 23-ന് കാമാഖ്യനഗർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാന പ്രതി ഒളിവിലാണെന്നും ഇത്തരത്തിൽ വലിയൊരു മനുഷ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.