ഉത്തരാഖണ്ഡിൽ ട്രെക്കിങിനിടെ സഞ്ചാരിയെ കാണാതായി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പിണ്ഡാരി ഗ്ലേസിയർ പാതയിൽ ട്രെക്കിങ് നടത്തുന്നതിനിടെ ഉത്തർപ്രദേശിൽ നിന്നുള്ള സഞ്ചാരിയെ കാണാതായി. ഇയാളെ കണ്ടെത്താനായി പൊലീസ്, വനം വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. ഉത്തർപ്രദേശിലെ സഹാരൻപൂർ സ്വദേശിയായ 35 കാരൻ അഭിഷേക് ചൗഹാനെയാണ് കാണാതായത്.
ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, മെയ് 28-ന് ആനന്ദ് റാം എന്ന പ്രാദേശിക ഗൈഡിനൊപ്പമാണ് ചൗഹാൻ ഖാതിയിൽ നിന്ന് ദ്വാലിയിലേക്ക് ട്രെക്കിങ് ആരംഭിച്ചത്. മെയ് 29-ന് മടക്കയാത്രയിൽ ഇരുവരും മലിയാധൗഡ് പ്രദേശത്ത് എത്തിയപ്പോൾ, ചൗഹാൻ വിശ്രമിക്കാനായി അവിടെ നിൽക്കുകയും ഗൈഡിനോട് മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഏറെ സമയം കഴിഞ്ഞിട്ടും ചൗഹാനെ കാണാതിരുന്നതിനെ തുടർന്ന് ആശങ്കാകുലനായ ഗൈഡ്, ഇയാളെ അന്വേഷിച്ച് പുറകിലേക്ക് നടന്നു. പ്രദേശത്ത് തെരച്ചിൽ നടത്തിയിട്ടും ചൗഹാനെ കണ്ടെത്താനായില്ല. തുടർന്ന് ഖാതി ഗ്രാമത്തിൽ തിരിച്ചെത്തിയ ഗൈഡ്, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് റേഞ്ചറെ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ പൊലീസ്, എസ്.ഡി.ആർ.എഫ്, വനംവകുപ്പ് എന്നിവരടങ്ങിയ സംഘം രംഗത്തിറങ്ങുകയും സംയുക്ത തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ട്രെക്കിങ് പാത, അതിനടുത്തുള്ള വനമേഖലകൾ, ചൗഹാൻ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം അധികൃതർ പരിശോധന നടത്തിവരികയാണ്. ദുർഘടമായ ഭൂപ്രകൃതിയും ഉയർന്ന പ്രദേശങ്ങളിലെ മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.